കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാനെത്തുന്ന സന്ദർശകർക്ക് ഒപ്പം കസ്റ്റംസ് ഉദ്യോഗസ്ഥർ വേണ്ടെന്ന ജയിൽ ഡിജിപിയുടെ ഉത്തരവിനെതിരെ കസ്റ്റംസ് കോഫേപോസ സമിതിക്ക് പരാതി നൽകി. ജയിൽ വകുപ്പിനെതിരെയാണ് പരാതി. വിഷയത്തിൽ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കസ്റ്റംസിന്റെ നീക്കം.
കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൻറെ ഭാഗമാണിതെന്ന് ആരോപിച്ചാണ് കസ്റ്റംസ് പരാതി നൽകിയിരിക്കുന്നത്. കോഫെപോസ കേസിൻറെ ഗൗരവം കണക്കിലെടുത്താണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കിയതെന്നും കസ്റ്റംസ് പറയുന്നു.
കോഫെപോസെ വകുപ്പ് പ്രകാരം തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന സുരേഷ്. സ്വപ്നയുടെ സന്ദർശകരുടെ പേരിൽ കേന്ദ്ര ഏജൻസികളും ജയിൽ വകുപ്പും രണ്ട് തട്ടിലായിരുന്നു. ഇതാണ് ഇപ്പോൾ തുറന്ന പോരിലെത്തിയിരിക്കുന്നത്.
സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനായി ഉന്നതർ ജയിലിലെത്തി സ്വപ്നയെ കണ്ടെന്ന ആരോപണം ബിജെപി പ്രസിഡൻറ് കെ സുരേന്ദ്രൻ ഉന്നയിച്ചിരുന്നു. എന്നാൽ കടുത്ത ഭാഷയിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ജയിൽ ഡിജിപി ഋഷിരാജ് സിങ്, അമ്മയും, മക്കളും, ഭർത്താവും, സഹോദരനും മാത്രമെ ഇതുവരെ സ്വപ്നയെ കണ്ടിട്ടുള്ളുവെന്നും ഇത് ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണെന്നും വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ