വീണ്ടും ദുരഭിമാനക്കൊല? പ്രണയിച്ച് വിവാഹം കഴിച്ചു; ഭാര്യാ ബന്ധുക്കൾ യുവാവിനെ വെട്ടിക്കൊന്നു

വീണ്ടും ദുരഭിമാനക്കൊല? പ്രണയിച്ച് വിവാഹം കഴിച്ചു; ഭാര്യാ ബന്ധുക്കൾ യുവാവിനെ വെട്ടിക്കൊന്നു
അനീഷ്/ ടെലിവിഷൻ ദൃശ്യം
അനീഷ്/ ടെലിവിഷൻ ദൃശ്യം

പാലക്കാട്: തേങ്കുറിശി മാനാംകുളമ്പിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തേങ്കുറിശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലയെന്ന് സംശയമുണ്ട്. സംഭവത്തിന് പിന്നിൽ ബന്ധുക്കളാണെന്നും സൂചനകളുണ്ട്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. 

മരിച്ച അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാറും സുരേഷുമാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പാലക്കാട് ഡിവൈഎസ്പി പി ശശികുമാർ പറഞ്ഞു. ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുരഭിമാനക്കൊലയാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിശദമായി അന്വേഷിച്ചതിനു ശേഷമേ നിജസ്ഥിതി എന്തെന്ന് അറിയാനാകൂവെന്നും ഡിവൈഎസ്പി കൂട്ടിച്ചേർത്തു.

അതേസമയം ദുരഭിമാനക്കൊലയാണ് നടന്നതെന്ന് അനീഷിന്റെ പിതാവ് പറഞ്ഞു. സ്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്നു മാസം മുൻപാണ് റജിസ്റ്റർ വിവാഹം ചെയ്തത്. വ്യത്യസ്ത ജാതിയിൽപെട്ട ഇവരുടെ വിവാഹത്തിൽ ഹരിതയുടെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നതായും അതാണ് കൊലയ്ക്കു കാരണമെന്നും അനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിയ്ക്കുന്നു. ജാതി വ്യത്യാസമുണ്ടെന്നും മൂന്ന് മാസത്തിൽ കൂടുതൽ ഒരുമിച്ച് കഴിയാൻ അനുവദിക്കില്ലെന്നും ഇവർ ഭീഷണി മുഴക്കിയതായും അനീഷിന്റെ പിതാവ് കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്. അനീഷും സഹോദരനും കൂടി ബൈക്കിൽ പോവുകയായിരുന്നു. സമീപത്തെ കടയിൽ സോഡ കുടിക്കാനായി ബൈക്ക് നിർത്തിയപ്പോൾ പ്രഭുകുമാറും സുരേഷും ചേർന്ന് അനീഷിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനു കാലിനുമാണ് അനീഷിന് വെട്ടേറ്റത്. അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com