കൊച്ചി നഗരസഭയില്‍ കയ്യാങ്കളി; കൗണ്‍സില്‍ ഹാള്‍ യുഡിഎഫ് അംഗങ്ങള്‍ പൂട്ടി

വൈകിയെത്തിയ എല്‍ഡിഎഫ് അംഗങ്ങള്‍ ഒപ്പിടുന്നത് യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയായി
ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി കൊച്ചി നഗരസഭയില്‍ കയ്യാങ്കളി ടെലിവിഷന്‍ ചിത്രം
ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി കൊച്ചി നഗരസഭയില്‍ കയ്യാങ്കളി ടെലിവിഷന്‍ ചിത്രം


കൊച്ചി: ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് വൈകിയതിനെ തുടര്‍ന്ന്  കൊച്ചി നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. വൈകിയെത്തിയ എല്‍ഡിഎഫ് അംഗങ്ങള്‍ ഒപ്പിടുന്നത് യുഡിഎഫ് അംഗങ്ങള്‍ തടഞ്ഞതോടെ ഇരുവിഭാഗവും തമ്മില്‍ കയ്യാങ്കളിയായി.കൗണിസല്‍മാര്‍ ഒപ്പിട്ട രജിസ്റ്റര്‍ കയ്യാങ്കളിയില്‍ കീറിപ്പോയി. കൗണ്‍സില്‍ ഹാള്‍ യുഡിഎഫ് അംഗങ്ങള്‍ പൂട്ടിയിടുകയും ചെയ്തു. സംഭവത്തിന് പിന്നാലെ വരണാധികാരിയായ കളക്ടര്‍ എല്‍ഡിഎഫുമായി ചേര്‍ന്ന് ഒത്തുകളിച്ചെന്ന് യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.

കലക്ടര്‍ എല്‍ഡിഎഫിനെ സഹായിക്കാന്‍ ശ്രമിച്ചതായും നടപടി വേണമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. എപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നത് വരണാധികാരിയുടെ അധികാരമാണ്. പരാതിയുള്ളവര്‍ക്ക് നിയമപരമായി നീങ്ങാമെന്നും കലക്ടര്‍ പറഞ്ഞു. 

അഡ്വ. എം അനില്‍കുമാര്‍ കൊച്ചി മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.  വരണാധികാരിയായ ജില്ലാ കളക്ടര്‍ എസ് സുഹാസ് സത്യവാചകം ചൊല്ലി കൊടുത്തു. കൊച്ചി കോര്‍പ്പറേഷന്‍ 33-ാം ഡിവിഷന്‍ കൗണ്‍സിലറാണ് അഡ്വ എം അനില്‍കുമാര്‍. 

രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് മേയറെ തിരഞ്ഞെടുത്തത്. ആകെയുള്ള 74 കൗണ്‍സിലര്‍മാരില്‍ 73 പേര്‍ ആദ്യ ഘട്ട വോട്ടെടുപ്പിലും 68 കൗണ്‍സിലര്‍മാര്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലും പങ്കെടുത്തു.  എല്‍ഡിഎഫ്, യുഡിഎഫ് , ബിജെപി പ്രതിനിധികളായ അഡ്വ. എം അനില്‍കുമാര്‍ , അഡ്വ. ആന്റണി കുരീത്തറ, സുധ ദിലീപ് കുമാര്‍ എന്നിവരാണ് മത്സരിച്ചത്. ആദ്യ ഘട്ടത്തില്‍ യഥാക്രമം 36,32, 5 വോട്ടുകള്‍ എല്‍ ഡി എഫ് , യു ഡി എഫ് , ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നേടി. 23-ാം ഡിവിഷന്‍ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു.  തെരഞ്ഞെടുപ്പ് ചട്ടം 8 ബി പ്രകാരം  നടന്ന രണ്ടാം ഘട്ടവോട്ടെടുപ്പില്‍ അഡ്വ എം അനില്‍കുമാര്‍ 36 വോട്ടും അഡ്വ ആന്റണി കുരീത്തറ 32 വോട്ടുമാണ് നേടിയത്. ബി ജെ പി കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു. ഓപ്പണ്‍ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com