തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ മക്കള്‍ക്ക് ഭൂമി വിട്ടുകൊടുക്കില്ലെന്ന് പരാതിക്കാരിയായ അയല്‍വാസി വസന്ത. നിയമത്തിന്റെ വഴിയിലൂടെയാണ് പോയത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. കഴുത്ത് അറുത്താലും ഈ കുടുംബത്തിന് ഭൂമി നല്‍കില്ലെന്നും വസന്ത പറഞ്ഞു.
ഗുണ്ടായിസം കാണിച്ചാണ് ഇവര്‍ വസ്തു കൈക്കലാക്കിയത്. ഇങ്ങനെ ഗുണ്ടായിസം കാണിച്ചവരോട് ഒരു വിട്ടുവീഴ്ചയുമില്ല. മക്കള്‍ നല്‍കിയ പണം കൊണ്ടാണ് വസ്തു വാങ്ങിയത്. പാവപ്പെട്ട മറ്റാര്‍ക്ക് നല്‍കിയാലും ഇവര്‍ക്ക് ഭൂമി നല്‍കില്ലെന്നും വസന്ത പറഞ്ഞു.
കോളനിയിലെ ഗുണ്ടകളെല്ലാം ഒറ്റപ്പെടുത്തി. കോളനിയിലുള്ളവരെല്ലാം ഗുണ്ടായിസം കാണിച്ചു. കോളനിക്കാര്‍ ഒറ്റക്കെട്ടായി നിന്നതു കൊണ്ട് നിയമവഴിയില്‍ തന്നെ പോകും. എന്റെ ഭൂമി തന്നെയാണെന്ന് നിയമത്തിന് മുന്നില്‍ തെളിയിക്കും. നിയമത്തിന് മുന്നില്‍ മുട്ടുകുത്തിച്ചാല്‍ മാത്രമേ ഇവര്‍ക്ക് വസ്തു വിട്ടുകൊടുക്കുകയുള്ളൂ എന്നും വസന്ത പറഞ്ഞു.
പട്ടയം, ആധാരം എല്ലാം തന്റെ കയ്യിലുണ്ട്. അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചവര്‍ക്കെതിരെ നടപടി വേണമെന്നതിനാലാണ് കോടതിയില്‍ പോയത്. താന്‍ ഒരു തെറ്റും ദ്രോഹവും ചെയ്തിട്ടില്ല. ഭൂമി വിട്ടുകൊടുക്കാൻ മക്കൾ പറഞ്ഞെങ്കിലും, വസ്തു വിട്ടുകൊടുക്കില്ലെന്നും വസന്ത പറഞ്ഞു.
അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ