ആലപ്പുഴ: അമ്മ എടുത്ത 500 രൂപയുടെ ഭാഗ്യക്കുറി ടിക്കറ്റ് മാറാനെത്തിയ മകന് ലഭിച്ചത് 75 ലക്ഷം രൂപ. അമ്മയുടെ ടിക്കറ്റിന് ലഭിച്ച തുക പണമാക്കി മാറ്റാൻ എത്തിയപ്പോൾ സമ്മാനത്തുകയ്ക്ക് പകരം നൽകിയ മൂന്ന് ടിക്കറ്റിൽ ഒന്നിലാണ് ഭാഗ്യം ഒളിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് എം വിജുമോന് ലഭിച്ചത്. ഞായറാഴ്ച നറുക്കെടുത്ത ഡബ്ല്യുജെ 693433 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം.
ശനിയാഴ്ച അമ്മ പത്മവല്ലി എടുത്ത കാരുണ്യ ഭാഗ്യക്കുറിക്ക് 500 രൂപ സമ്മാനം ലഭിച്ചിരുന്നു. ഇതു പണമാക്കി മാറ്റാനാണ് വിജുമോനവ്‍ ചേർത്തന മനോരമക്കവലയിലുള്ള അക്ഷയ ലക്കിസെന്ററിലെത്തിയത്. എന്നാൽ സമ്മാനതുകയ്ക്ക് പകരം മൂന്ന് വിൻവിൻ ഭാഗ്യക്കുറിയാണ് ഇയാൾ എടുത്തത്. വൈകിട്ട് ബാക്കിതുക വാങ്ങാനെത്തിയപ്പോഴാണ് ഭാഗ്യം തേടിയെത്തിയെന്ന് അറിഞ്ഞത്.
ഒന്നാം സമ്മാനത്തിന് പുറമേ 8000 വീതം രണ്ടു സമാശ്വാസ സമ്മാനങ്ങളും ലഭിച്ചു. കുമ്പളത്ത് സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ് വിജുമോൻ. വയലാർ പാലത്തിനു സമീപം കട നടത്തുകയാണ് പത്മവല്ലി. സമ്മാനാർഹമായ ടിക്കറ്റ് ചേർത്തല അർബൻ ബാങ്കിൽ ഏൽപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ