പത്തനംതിട്ട; കൂടത്തായി കൊലപാതക പരമ്പര ഉൾപ്പടെ 52 കൊലക്കേസുകളുടെ ചുരുളഴിച്ച അന്വേഷണ ഉദ്യോഗസ്ഥൻ കെജി സൈമൺ ഇന്ന് വിരമിക്കും. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായാണ് അദ്ദേഹത്തിന്റെ പടിയിറക്കം. നീണ്ട 36 വർഷത്തെ സർവീസിനൊടുവിലാണ് പൊലീസ് യൂണിഫോം അഴിച്ചുവെക്കുന്നത്.
കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകൾ തെളിയിച്ചെങ്കിലും കൂടത്തായി കേസിൽ ജോളിയെ പിടികൂടുന്നതോടെയാണ് സൈമൺ മലയാളികൾക്കിടയിൽ പരിചിതനാകുന്നത്. 1984ൽ തുമ്പ എസ്ഐ ആയിട്ടാണ് പൊലീസ് ജീവിതം തുടങ്ങുന്നത്. 2012ൽ ഐപിഎസ് ലഭിച്ചു.
വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പലകേസുകൾക്കും അദ്ദേഹം തുമ്പുണ്ടാക്കിയത്. ചങ്ങനാശേരിയിലെ മഹാദേവൻ എന്ന 13 വയസ്സുകാരന്റെ തിരോധാനം 18 വർഷത്തിനു ശേഷമാണ് അന്വേഷിച്ചു കണ്ടെത്തിയത്. കോട്ടയത്ത് പണം പലിശയ്ക്കു കൊടുത്തിരുന്ന മാത്യുവിന്റെ കൊലപാതകിയെ പിടിച്ചത് 8 വർഷങ്ങൾക്കു ശേഷം സൈമൺ അന്വേഷണം ഏറ്റെടുത്തതിനെത്തുടർന്നായിരുന്നു. അബ്കാരിയായിരുന്ന മിഥില മോഹനെ കൊലപ്പെടുത്തിയ കേസും വലിയ വാർത്താ പ്രാധാന്യം നേടി. ജെസ്നയുടെ തിരോധാനത്തിന്റെ അന്വേഷണം ഏറ്റെടുത്തെങ്കിലും പൂർത്തിയാക്കാതെയാണ് വിരമിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ