ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ളത് തൃശൂരിലെ വിദ്യാര്‍ത്ഥിയുടെ സഹപാഠി ; കേരളത്തിന് എല്ലാ പിന്തുണയുമെന്ന് കേന്ദ്രസര്‍ക്കാര്‍

ചൈനയിലെ വുഹാന്‍ സര്‍വകശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്കാണ്  വൈറസ് ബാധ സംശയിക്കുന്നത്
ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ളത് തൃശൂരിലെ വിദ്യാര്‍ത്ഥിയുടെ സഹപാഠി ; കേരളത്തിന് എല്ലാ പിന്തുണയുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കേരളത്തില്‍ രണ്ടാമതൊരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധയുണ്ടെന്ന പ്രാഥമിക നിഗമനത്തിന് പിന്നാലെ കേരളത്തിന് പിന്തുണ ഉറപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്‍കിയതായി കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് കൊറോണ വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള വിദ്യാര്‍ത്ഥിനിയുടെ സഹപാഠിയാണ് ഇപ്പോള്‍ രോഗബാധ സംശയിക്കുന്ന രണ്ടാമത്തെയാളെന്ന് ഡോ. ഹര്‍ഷവര്‍ധന്‍ സൂചിപ്പിച്ചു.

ആദ്യം കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ആളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ചൈനയില്‍ നിന്നെത്തുന്നവരെ മുന്‍കരുതല്‍ എന്ന നിലയില്‍ ഐസൊലേറ്റ് ചെയ്ത്, പ്രത്യേക നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു വരികയാണ്. സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ ബാധ നേരിടാന്‍ കേരള സര്‍ക്കാരിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.

ചൈനയിലെ വുഹാന്‍ സര്‍വകശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്കാണ്  വൈറസ് ബാധ സംശയിക്കുന്നത്. ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂരിലെ വിദ്യാര്‍ത്ഥിനിയുടെ സഹപാഠിയാണ് ഇദ്ദേഹം. 24 നാണ് വിദ്യാര്‍ത്ഥി നാട്ടില്‍ തിരിച്ചെത്തിയത്. പനിയെ തുടര്‍ന്ന് ആദ്യം നാട്ടിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പിന്നീട് ജില്ലാആശുപത്രിയിലും ചികിത്സ തേടി. 30 നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നത്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു.

പൂനെ വൈറോളജി ലാബിലെ പ്രാഥമിക പരിശോധനയിലാണ് വൈറസ് ബാധയുളളതായി സംശയം കണ്ടെത്തിയത്. വിദ്യാര്‍ത്ഥിക്ക് വൈറസ് പരിശോധന റിസള്‍ട്ട് പോസിറ്റീവാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ് കിട്ടിയിട്ടുള്ളത്. ഇക്കാര്യത്തില്‍ വ്യക്തമായ സ്ഥിരീകരണം സര്‍ക്കാരിന് ലഭിച്ചിട്ടില്ല. അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്. ഇന്നു വൈകീട്ടോടെ റിസള്‍ട്ട് ലഭിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

രോഗി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്. 24 നാണ് കുട്ടി കേരളത്തിലെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പുനെ വൈറോളജി ലാബിലെ പരിശോധന ഫലം വന്നാലേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ എന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ലക്ഷണങ്ങള്‍ കാണിക്കാതെ തന്നെ പകരുന്ന വൈറസാണ് കൊറോണ. വൈറസ് ബാധയ്ക്ക് പ്രത്യേക മരുന്ന് കണ്ടുപിടിച്ചിട്ടില്ല. വിശ്രമമാണ് പ്രധാനം. മറ്റുള്ളവരിലേക്ക് വേഗം പടര്‍ന്നുപിടിക്കുന്ന വൈറസാണിത്. അതിനാല്‍ ഐസൊലേഷന്‍ കര്‍ശനമായി പാലിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിക്കണമെന്നും  മന്ത്രി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com