നടന് ടൊവിനോ തോമസ് വിദ്യാർത്ഥിയെ കൊണ്ട് മൈക്കിലൂടെ കൂവിപ്പിച്ച സംഭവം ഒത്തുതീർപ്പിലേക്ക്. ടൊവിനോയുടെ പെരുമാറ്റം തന്നെ വിഷമിപ്പിച്ചെങ്കിലും പരാതിയുമായി മുന്നോട്ടില്ലെന്നാണ് വിദ്യാർത്ഥിയുടെ നിലപാട്. രാഷ്ട്രീയ സംഘടനകളും ടൊവിനോയ്ക്കെതിരെ പരാതി നൽകില്ലെന്നാണ് റിപ്പോർട്ട്.
ടൊവിനോയുടെ മാനേജർ വിദ്യാർത്ഥിയുമായി സംസാരിച്ചശേഷമാണ് സംഭവം ഒത്തുതീർപ്പിലേക്കെത്തുന്നത്. വയനാട് കളക്ടര്‍ നാളെ വിദ്യാർത്ഥിയുമായി കൂടിക്കാഴ്ച നടത്തും.
മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയായിരുന്നു സംഭവം. പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിക്കുകയായിരുന്നു ടൊവിനോ. വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും അടക്കമുള്ളവർ വേദിയിലുണ്ടായിരുന്ന സമയത്താണ് സംഭവം.
ടൊവിനോ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടയിൽ ഒരു വിദ്യാർത്ഥി സദസിൽ നിന്നും കൂവി. ഈ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തിയ നടൻ മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും സമ്മർദ്ദം ഏറിയപ്പോൾ വിദ്യാർത്ഥി ഒരു പ്രാവശ്യം കൂവി. എന്നാൽ വീണ്ടും ആവർത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു താരം. നാല് പ്രാവശ്യം കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്. ഇതിനെതിരെ കെഎസ്‌യു നേരത്തെ രംഗത്തെത്തിയിരിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ