ശബരിമല യുവതി പ്രവേശനം; ഒന്‍പതംഗ ഭരണഘടനാബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും

ശബരിമല ഉള്‍പ്പെടെയുള്ള കേസുകളില്‍ പരിഗണിക്കേണ്ട പൊതുവായ നിയമപ്രശ്‌നങ്ങള്‍ക്ക് ബെഞ്ച് തിങ്കളാഴ്ചതന്നെ അന്തിമരൂപമാക്കാനാണ് സാധ്യത
ശബരിമല യുവതി പ്രവേശനം; ഒന്‍പതംഗ ഭരണഘടനാബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ മതവിശ്വാസവും ഭരണഘടനാ അവകാശങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പത്തുദിവസംകൊണ്ട് വാദം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള കേസുകളില്‍ പരിഗണിക്കേണ്ട പൊതുവായ നിയമപ്രശ്‌നങ്ങള്‍ക്ക് ബെഞ്ച് തിങ്കളാഴ്ചതന്നെ അന്തിമരൂപമാക്കാനാണ് സാധ്യത.

ശബരിമല യുവതീ പ്രവേശനവും മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനവും ഉള്‍പ്പെടെ മതവുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒന്‍പത് അംഗ ബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദാവൂദി ബോറ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം, പാഴ്‌സി സ്ത്രീകളുടെ ആരാധനാലയ പ്രവേശനം എന്നീ വിഷയങ്ങളാണ് ബെഞ്ച് പരിശോധിക്കുന്നത്. 

മതവിശ്വാസവും ഭരണഘടനാ പ്രശ്‌നങ്ങളും ആയി ബന്ധപ്പെട്ട ഏഴു ചോദ്യങ്ങളാണ്, ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച അഞ്ച് അംഗ ബെഞ്ച് മുന്നോട്ടുവച്ചത്. ഈ ഏഴു ചോദ്യങ്ങള്‍ മാത്രമാണ് ഒന്‍പത് അംഗ ബെഞ്ച് പരിഗണിക്കുക.ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ ഈ ബെഞ്ച് പരിഗണിക്കില്ല. 

ചീഫ് ജസ്റ്റിസ് ബോബ്‌ഡേക്കുപുറമേ ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍, എല്‍. നാഗേശ്വരറാവു, മോഹന്‍ എം. ശാന്തന ഗൗഡര്‍, എസ്. അബ്ദുള്‍ നസീര്‍, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് കേള്‍ക്കുന്നത്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ നിയമപ്രശ്‌നങ്ങളില്‍ ഒമ്പതംഗബെഞ്ച് തീര്‍പ്പുകല്‍പ്പിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ശബരിമലക്കേസിലെ പുനഃപരിശോധനാഹര്‍ജികളില്‍ പഴയ അഞ്ചംഗ ബെഞ്ചുതന്നെ വിധിപറയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com