പച്ചച്ചക്ക കഴിക്കൂ; കീമോ ചികിത്സയുടെ പാർശ്വ ഫലങ്ങൾ ഇല്ലാതാക്കാം

കാൻസറിനുള്ള കീമോ ചികിത്സയുടെ വേദനാജനകമായ പാർശ്വ ഫലങ്ങൾക്ക് ചക്കയിലൂടെ മോചനം നേടാമെന്ന് പഠനം
പച്ചച്ചക്ക കഴിക്കൂ; കീമോ ചികിത്സയുടെ പാർശ്വ ഫലങ്ങൾ ഇല്ലാതാക്കാം

കൊച്ചി: കാൻസറിനുള്ള കീമോ ചികിത്സയുടെ വേദനാജനകമായ പാർശ്വ ഫലങ്ങൾക്ക് ചക്കയിലൂടെ മോചനം നേടാമെന്ന് പഠനം. കൊച്ചി റിനൈ മെഡിസിറ്റിയിൽ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. നാടൻ ചക്ക കഴിച്ചാൽ കീമോയുടെ പാർശ്വ ഫലങ്ങൾ ഇല്ലാതാക്കാമെന്ന പഠന പ്രബന്ധത്തിന് അംഗീകാരം.

കീമോ തെറപ്പിക്കു വിധേയരാകുന്നവരിൽ 43% പേർക്കും കടുത്ത ക്ഷീണം, വയറിളക്കം, ന്യൂമോണിയ, വായിലെ വ്രണം തുടങ്ങിയ പാർശ്വ ഫലങ്ങൾ വരാറുണ്ട്. പച്ചച്ചക്ക പൊടിച്ച് ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നൽകിയപ്പോൾ ഈ പാർശ്വ ഫലങ്ങൾ വരുന്നില്ലെന്ന് പഠനത്തിൽ വ്യക്തമായി.

പച്ചച്ചക്കയിലെ പെക്ടിൻ എന്ന ഘടകമാണ് കീമോയുടെ പാർശ്വ ഫലം തടയുന്നത്. പഴങ്ങളിൽ നിന്നു വേർതിരിച്ചെടുക്കുന്ന രാസ പദാർഥമായ പെക്ടിന്റെ സമൃദ്ധ സ്രോതസാണ് ചക്ക. ദ്രവ മിശ്രിതം കുറുക്കു രൂപത്തിലാക്കി ജാം, ജെല്ലി തുടങ്ങിയവ തയാറാക്കാനാണു സാധാരണയായി പെക്ടിൻ ഉപയോഗിക്കുന്നത്.

ഡോ. തോമസ് വർഗീസിന്റെ മേൽനോട്ടത്തിൽ 50 കാൻസർ രോഗികളിലാണ് പരീക്ഷണം നടത്തിയത്. രോഗികൾക്ക് ചക്കപ്പൊടി ചേർത്ത വിഭവങ്ങൾ നൽകുകയും കീമോയുടെ പാർശ്വ ഫലങ്ങളിലെ വ്യത്യാസം നിരീക്ഷിക്കുകയുമായിരുന്നു.

നേരത്തേ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ക്ലിനിക്കൽ ഗവേഷണത്തിലൂടെ, പച്ചച്ചക്ക പുഴുക്ക് രൂപത്തിലോ നാടൻ വിഭവങ്ങളിൽ ചേർത്തോ കഴിക്കുന്നത് പ്രമേഹം കുറയ്ക്കുമെന്നു കണ്ടെത്തിയിരുന്നു. ഇതിൽ പ്രധാന പങ്കുവഹിച്ചത് മൈക്രോസോഫ്റ്റിന്റെ മുൻ ഡയറക്ടർ കൂടിയായ ജയിംസ് ജോസഫ് ആയിരുന്നു. അദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ പരീക്ഷണത്തിനും മുന്നിട്ടിറങ്ങിയത്.

ഇതെക്കുറിച്ചുള്ള ക്ലിനിക്കൽ പഠന പ്രബന്ധം റോമിലെ യൂറോപ്യൻ ന്യൂട്രീഷൻ സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. സാൻ ഡിയാഗോയിൽ അമേരിക്കൻ അസോസിയേഷൻ ഫോർ കാൻസർ റിസർച് സമ്മേളനത്തിലും കോവളത്ത് നാളെ തുടങ്ങുന്ന ഇന്ത്യൻ അസോസിയേഷൻ ഫോർ കാൻസർ റിസർച് സമ്മേളനത്തിലും ഇത് അവതരിപ്പിക്കും. രാജ്യാന്തര മെഡിക്കൽ ജേർണലായ ബയോ മോളിക്യൂൾസിൽ പ്രബന്ധം പ്രസിദ്ധീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com