കൊറോണ വൈറസ്: സ്‌കൂള്‍, കോളജ് ടൂറുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം 

കൊറോണ വൈറസ്: സ്‌കൂളുകളും കോളജുകളും പഠനയാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂര്‍: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ച തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍, കോളജ് അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുളള പഠനയാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനമേധാവികള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. 

ജില്ലയില്‍ കൂടുതല്‍ പേരെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ പ്രവേശിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകി രോഗസാധ്യത വര്‍ധിപ്പിക്കുന്നത് തടയാനാണ് പഠനയാത്രകള്‍ ഒഴിവാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കൊറോണ ബോധവല്‍ക്കരണത്തിനായി ജില്ലയിലെ സ്‌കൂളുകളില്‍ പ്രത്യേക അസംബ്ലി ചേരും.

ജില്ലയില്‍ ആകെ 230 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 41 പേര്‍ ഇന്ന് പുതുതായി നിരീക്ഷണത്തില്‍ എത്തിയവരാണ്. വീടുകളില്‍ 202 പേര്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 19 ഉം ജനറല്‍ ആശുപത്രിയില്‍ 9 ഉം ഉള്‍പ്പെടെ 28 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുളളത്. 68 സാമ്പിളുകള്‍ ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനയക്ക് അയച്ചു. പുതുതായി 18 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ

അയച്ച സാമ്പിളുകളില്‍ 15 എണ്ണത്തിന്റെ ഫലം ലഭ്യമായി.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിപുലമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, കുടുംബശ്രീ, അങ്കണവാടി, ആശാപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്കുളള പരിശീലന പരിപാടികള്‍ തുടരുകയാണ്. 5794 പേര്‍ക്ക് ഇന്ന് മാത്രം പരിശീലനം നല്‍കി. ഇതു വരെ 20297 പേര്‍ക്ക് പരിശീലനം നല്‍കി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവ ദൂരീകരിക്കുന്നതായി ഫോണ്‍ വഴിയുളള കൗണ്‍സലിങ്ങ് ഫലപ്രദമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്. 177 പേര്‍ക്ക് ഇന്ന് കൗണ്‍സലിങ്ങ് നല്‍കി. 

വനിതശിശു ക്ഷേമ വകുപ്പിന്റെ കീഴിലുളള 10 കൗണ്‍സിലര്‍മാരെ കൂടി പൊതുജനങ്ങളുടെ സംശയനിവാരണത്തിന് പുതുതായി നിയോഗിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ ബോധവല്‍ക്കരണം നടത്താന്‍ തൊഴില്‍ വകുപ്പ് നടപടി ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com