തിരുവനന്തപുരം : സർക്കാർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിൽനിന്നും റവന്യൂ സ്പെഷൽ ഓഫീസർ എം ജി രാജമാണിക്യത്തെ ഒഴിവാക്കി. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം സർക്കാർ ഇറക്കി. രാജമാണിക്യം വഹിച്ചിരുന്ന സ്പെഷൽ ഓഫീസർ, ഭൂമി ഏറ്റെടുക്കൽ ചുമതലകൾ ലാൻഡ് ബോർഡ് സെക്രട്ടറി എ കൗശികന് കൈമാറി.
ഹാരിസണ്‍സ് കേസിൽ ഹൈക്കോടതി നിർദേശപ്രകാരം 2013 ഏപ്രിൽ 24-നാണ് രാജമാണിക്യത്തെ സ്പെഷൽ ഓഫീസറായി അന്നത്തെ യുഡിഎഫ് സർക്കാർ നിയമിച്ചത്. 2015-ൽ തോട്ടം മേഖലയിലെ മുഴുവൻ അനധികൃതഭൂമിയും ഏറ്റെടുക്കാനുള്ള ചുമതല അദ്ദേഹത്തിനു നൽകി. തോട്ട ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രാജമാണിക്യം സമർപ്പിച്ച റിപ്പോർട്ട് ഒരു നടപടിയും എടുക്കാതെ മൂന്നുവർഷമായി സർക്കാർ പൂഴ്ത്തി വെച്ചിരിക്കുകയായിരുന്നു.
ഹാരിസണ്‍സ് ഉൾപ്പെടെ തോട്ടം മേഖലയിൽ കമ്പനികൾ കൈയടക്കിയ ആറുലക്ഷം ഏക്കർ സർക്കാർഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാജമാണിക്യത്തെ നീക്കിക്കൊണ്ട് മുഖ്യമന്ത്രിയുടെ അധീനതയിലുള്ള പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. തോട്ട ഭൂമികളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസുകളിൽ ഹാജരായ ഗവ പ്ലീഡർ സുശീല ആർ. ഭട്ട് നടത്തിയ വാദങ്ങളാണ് ഭൂമി ഏറ്റെടുക്കാൻ സ്പെഷൽ ഓഫിസറെ നിയമിക്കുന്നതിൽ കൊണ്ടെത്തിച്ചത്.
ഇടതുസർക്കാർ വന്നയുടൻ ഗവ പ്ലീഡർ സ്ഥാനത്തുനിന്ന് സുശീലയെ നീക്കി. രാജമാണിക്യത്തെയും നീക്കണമെന്ന് തോട്ടം ഉടമകൾ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം ഭയന്ന് സർക്കാർ അതിന് തുനിഞ്ഞിരുന്നില്ല.ഹാരിസൺസിന്റെ കൈവശമുള്ള ഒരുലക്ഷത്തിലേറെ ഏക്കർ അനധികൃത ഭൂമി ഏറ്റെടുക്കാൻ സിവിൽ കോടതികളെ സമീപിക്കാൻ നടപടി നടന്നുവരുകയാണ്. ഭൂമി ഏറ്റെടുക്കൽ നടപടി നിർണായക ഘട്ടത്തിൽ എത്തിനിൽക്കെ, രാജമാണിക്യത്തെ നീക്കിയത് കേസുകൾ അട്ടിമറിക്കാനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ