വിശാല ബെഞ്ച് തെറ്റോ ശരിയോ? അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ വാദം

ശബരിമല റിവ്യൂ ഹര്‍ജി പരിഗണിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നുകൊണ്ടും ചീഫ് ജസ്റ്റിസിന് ഇത്തരമൊരു റഫറന്‍സ് നടത്താവുന്നതാണെന്ന് തുഷാര്‍ മേത്ത
വിശാല ബെഞ്ച് തെറ്റോ ശരിയോ? അനുകൂലിച്ച് കേന്ദ്ര സര്‍ക്കാര്‍, സുപ്രീം കോടതിയില്‍ വാദം

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിന്റെ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. റിവ്യൂ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഇത്തരമൊരു വിശാല ബെഞ്ച് രൂപീകരിച്ചതിനെ ഭരണഘടനാ വിദഗ്ധനായ സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് വാദം.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഒന്‍പത് അംഗ ബെഞ്ചിനു മുന്നില്‍ വാദത്തിനു തുടക്കമിട്ടത്. ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ് സ്വന്തം നിലയ്ക്കാണ് വിശാലമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റഫറന്‍സ് നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.. ചീഫ് ജസ്റ്റിസിന് അത്തരം അധികാരമുണ്ട്. ശബരിമല റിവ്യൂ ഹര്‍ജി പരിഗണിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നുകൊണ്ടും ചീഫ് ജസ്റ്റിസിന് ഇത്തരമൊരു റഫറന്‍സ് നടത്താവുന്നതാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. വിശാല ബെഞ്ച് ശബരിമല റിവ്യൂ ഹര്‍ജികള്‍ പരഗിണിക്കില്ലെന്ന് വ്യ്കതമാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. 

ശബരിമല കേസിലെ പുനപ്പരിശോധനാ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഇത്തരമൊരു വിശാല ബെഞ്ച് രൂപീകരിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. ഒട്ടേറെ സീനിയര്‍ അഭിഭാഷകര്‍ നരിമാനെ പിന്തുണച്ചു രംഗത്തുവന്നതോടെ ഇക്കാര്യം പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അറിയിക്കുകയായിരുന്നു. 

ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസത്തില്‍ കോടതിക്ക് എത്രത്തോളം ഇടപെടാം എന്നതു പരിശോധിക്കുന്ന ഒന്‍പതംഗ ബെഞ്ചിന്റെ പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കാനുള്ള വാദത്തിനിടെയാണ്, ഫാലി എസ് നരിമാന്‍ എതിര്‍വാദം ഉന്നയിച്ചത്. അഞ്ചംഗ ബെഞ്ച് മുന്നോട്ടുവച്ചതു പോലുള്ള ചോദ്യങ്ങള്‍ കോടതിക്കു പരിഗണിക്കാവുന്നതാണ്. എന്നാല്‍ ഒരു കേസിലെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് ഇത്തരമൊരു അധികാരമില്ലെന്ന് ഫാലി എസ് നരിമാന്‍ പറഞ്ഞു. രാജ്യത്തെ പ്രമുഖ ഭരണഘടനാ വിദഗ്ധനായ ഫാലി നരിമാന്‍ സ്വന്തം നിലയ്ക്കാണ് കേസില്‍ ഹാജരായത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ക്കു 4-1 വിധിയിലുടെ അഞ്ചംഗ ബെഞ്ച് ഉത്തരം കണ്ടെത്തിയതാണെന്ന് നരിമാന്‍ ചൂണ്ടിക്കാട്ടി. മൂന്നംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് അഞ്ചംഗ ബെഞ്ച് ഉത്തരം കണ്ടെത്തിയത്. ആ വിധിയില്‍ പിഴവുണ്ടോ എന്നു പരിശോധിക്കുകയാണ് റിവ്യൂ ഹര്‍ജിയില്‍ ചെയ്യാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ നടപടിയെന്ന് ഫാലി നരിമാന്‍ വാദിച്ചു. 

സീനിയര്‍ അഭിഭാഷകരായ രാജീവ് ധവാന്‍, കപില്‍ സിബല്‍, ശ്യാം ധിവാന്‍, രാകേഷ് ദ്വിവേദി എന്നിവര്‍ നരിമാന്റെ വാദങ്ങളെ പിന്തുണച്ചു. നരിമാന്‍ ഉന്നയിക്കുന്ന വാദങ്ങള്‍ പ്രാഥമികമായി പരിശോധിക്കണമെന്ന് ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. റിവ്യൂ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിന് ഇത്തരമൊരു അധികാരമില്ലെന്ന് സീനിയര്‍ അഭിഭാഷകര്‍ വാദിച്ചു. ശബരിമല വിധി പറഞ്ഞ കേസാണ്. റിവ്യൂ മാത്രമാണ് കോടതിക്കു മുന്നിലുള്ളത്. അതില്‍ എങ്ങനെ വിശാല ബെഞ്ച് രൂപീകരിക്കാനാവുമെന്ന് രജീവ് ധവാന്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com