യുവനടിയെ ആക്രമിച്ച കേസ്; രമ്യ നമ്പീശനെ ഇന്ന് വിസ്തരിക്കും

നാളെ വിസ്താരം പൂര്‍ത്തിയായാല്‍ തുടര്‍ന്ന് ഈ മാസം 12 നാണു മറ്റു സാക്ഷികളെ വിസ്തരിക്കുക
യുവനടിയെ ആക്രമിച്ച കേസ്; രമ്യ നമ്പീശനെ ഇന്ന് വിസ്തരിക്കും

കൊച്ചി: ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ സാക്ഷികളായ പിടി തോമസ് എംഎല്‍എ, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ്, നടി രമ്യ നമ്പീശന്‍, സഹോദരന്‍ രാഹുല്‍, നടന്‍ ലാലിന്റെ സിനിമാ നിര്‍മാണ കമ്പനിയിലെ ജീവനക്കാരന്‍ സുജിത്ത് എന്നിവരെ കോടതി ഇന്നു വിസ്തരിക്കും.
 
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ പിടി തോമസ് എംഎല്‍എയുടെ വിസ്താരം മറ്റൊരു ദിവസത്തേക്കു മാറ്റിയേക്കും. അതിക്രമം നേരിട്ട ശേഷം യുവനടി അഭയം തേടിയതു നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലാണ്. അപ്പോള്‍ വീട്ടിലുണ്ടായിരുന്ന ലാല്‍, ഭാര്യ, അമ്മ, മരുമകള്‍ എന്നിവരെ ഇന്നലെ കോടതി വിസ്തരിച്ചു. 

പ്രതിഭാഗം അഭിഭാഷകരും സാക്ഷികളെ ക്രോസ് വിസ്താരം നടത്തി. സാക്ഷി വിസ്താരം 7 ദിവസം പിന്നിട്ടു.  പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ മൊഴിമാറ്റിയിട്ടില്ല. അതിക്രമത്തിന് ഇരയായ നടിയുടെ സഹോദരനെയും ഇന്നലെ ഉച്ചയ്ക്കു ശേഷം കോടതി വിസ്തരിച്ചു.

നാളെ വിസ്താരം പൂര്‍ത്തിയായാല്‍ തുടര്‍ന്ന് ഈ മാസം 12 നാണു മറ്റു സാക്ഷികളെ വിസ്തരിക്കുക. പ്രതികള്‍ പകര്‍ത്തിയ നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങളാണ് ഈ കേസിലെ നിര്‍ണായക തെളിവ്. പ്രതിഭാഗത്തിന്റെ അപേക്ഷപ്രകാരം ദൃശ്യങ്ങളുടെ ആധികാരികത ബോധ്യപ്പെടാന്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബില്‍ പരിശോധിച്ചതിന്റെ ഫലം ഇന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും.  2017 ഫെബ്രുവരി 17നാണു കേസിനു വഴിയൊരുക്കിയ കുറ്റകൃത്യം നടന്നത്. കേസില്‍ ഗൂഢാലോചനാക്കുറ്റം ചുമത്തപ്പെട്ട നടന്‍ ദീലീപടക്കം 10 പ്രതികളാണ് വിചാരണ നേരിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com