പതിനാറുകാരിയെ വയനാട്ടിലെ റിസോര്‍ട്ടുകളിലെത്തിച്ചു; ഒരുമാസം നൂറോളംപേരുടെ തുടര്‍ച്ചയായ പീഡനം, അന്വേഷണം വന്‍സംഘത്തിലേക്ക്

കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നില്‍ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ചിക്കമഗളൂരു സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിനു പിന്നില്‍ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘം.  കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിക്കുന്നതിനു മുന്‍പ് പെണ്‍കുട്ടിയെ വയനാട്ടിലെ മൂന്നു റിസോര്‍ട്ടുകളിലായി നൂറോളം പേര്‍ പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചു.

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പെണ്‍വാണിഭത്തിനായി കര്‍ണാടകയില്‍ നിന്നു പെണ്‍കുട്ടികളെ കേരളത്തിലെത്തിക്കുന്ന സംഘത്തിന്റെ വയനാട്ടിലെ ഏജന്റായ വയനാട് മടക്കിമല സ്വദേശി ടി.കെ.ഇല്യാസിനെ  കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ സി ബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നാണു വയനാട്ടിലെ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പെണ്‍വാണിഭത്തിന്റെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.

വരുംദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നാണു വിവരം.  2019  ഫെബ്രുവരിയിലാണ് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍  പതിനാറുകാരി പീഡനത്തിരയായത്. സംഭവത്തില്‍ മലപ്പുറം പൂക്കോട്ടൂര്‍ വളമംഗലം എണ്ണകോട്ട് പറമ്പില്‍ പി.മന്‍സൂര്‍ (28), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ വീട്ടില്‍ നിസാര്‍ ബാബു (38),  റിസോര്‍ട്ട് ഉടമ ചീക്കോട് തെക്കുംകോളില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (50) എന്നിവരെ തിരുവമ്പാടി പൊലീസ് പിടികൂടിയിരുന്നു.

കേസ് പിന്നീട് റൂറല്‍ ജില്ലാ സി ബ്രാഞ്ചിന് കൈമാറി. സി ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്റെ നേതൃത്വത്തിലാണു സംസ്ഥാനാന്തര പെണ്‍വാണിഭ സംഘത്തില്‍ അംഗമായ ചിക്കമഗളൂരു സ്വദേശി ഫര്‍സാനയെ (25) പിടികൂടിയത്. പീഡനത്തിരയായ പതിനാറുകാരിക്കു പുറമേ ചിക്കമഗളൂരുവില്‍ നിന്നു വേറെയും പെണ്‍കുട്ടികള്‍ ഫര്‍സാന വഴി കേരളത്തില്‍ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ പെണ്‍കുട്ടിയെ ഫര്‍സാന കേരളത്തിലെത്തിച്ചു പെണ്‍വാണിഭ സംഘത്തിനു കൈമാറുകയായിരുന്നു.

ഫര്‍സാനയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടിലെ ഏജന്റായ ഇല്യാസിനെ പിടികൂടിയത്. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ പീഡനത്തിരയായ പെണ്‍കുട്ടിയെ ഒരു മാസത്തോളം വയനാട്ടിലെ വൈത്തിരി, ആറാട്ടുപാറ, കുപ്പാടി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ എത്തിച്ചാണു പീഡിപ്പിച്ചത്. അന്വേഷണസംഘം കഴിഞ്ഞ ദിവസം ഈ സ്ഥലങ്ങളിലെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com