കൽപ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. മാനന്തവാടി തലപ്പുഴ കമ്പമലയിൽ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരടങ്ങുന്ന സംഘമാണ് എത്തിയത്. മാവോയിസ്റ്റ് കബനി ദളത്തിലെ പ്രവർത്തകരാണ് ഇവരെന്നാണ് സൂചന.
കമ്പമലയിലെത്തിയ സംഘം ഇവിടെയുള്ള തോട്ടം തൊഴിലാളികളോട് സംസാരിക്കുകയും നോട്ടീസുകൾ വിതരണം ചെയ്യുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തു. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഘമെത്തിയത്.
പ്രദേശത്ത് താമസിക്കുന്ന തമിഴ് വംശജരായ തൊഴിലാളികളുടെ പൗരത്വം റദ്ദാക്കാനാണ് പുതിയ നിയമത്തിലൂടെ കേന്ദ്ര സർക്കാറിന്‍റെ ഉദ്ദേശമെന്നും ഇതിനെതിരെ രംഗത്തിറങ്ങണമെന്നും പോസ്റ്ററില്‍ പറയുന്നു. പൗരത്വ രജിസ്റ്റർ നടപടിക്കായി എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.
സിപിഐ മാവോയിസ്റ്റ് കബനി എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസും വനം വകുപ്പും തണ്ടര്‍ ബോര്‍ട്ടും പ്രദേശത്ത് തിരച്ചില്‍ നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ