എറണാകുളത്തുകാര്‍ക്കെന്താ കൊമ്പുണ്ടോ ?; എല്ലാ വിഷയത്തെയും അവര്‍ ക്രിമിനലൈസ് ചെയ്യുന്നെന്ന് മന്ത്രി ജി സുധാകരന്‍

പാലാരിവട്ടം പാലം ഉടന്‍ തുറന്നുകൊടുക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്ന് മന്ത്രി സുധാകരന്‍
എറണാകുളത്തുകാര്‍ക്കെന്താ കൊമ്പുണ്ടോ ?; എല്ലാ വിഷയത്തെയും അവര്‍ ക്രിമിനലൈസ് ചെയ്യുന്നെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം : നിര്‍മ്മാണം പുരോഗമിക്കുന്ന വൈറ്റില മേല്‍പ്പാലത്തെക്കുറിച്ചുള്ള അപവാദപ്രചരണം എറണാകുളത്തിന്റെ ക്രിമിനല്‍ മനോഭാവത്തിന് തെളിവാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരന്‍. എറണാകുളത്തുകാര്‍ എല്ലാ വിഷയത്തെയും ക്രിമിനലൈസ് ചെയ്യുകയാണ്. പാലത്തിനെതിരെ മുഖമില്ലാത്ത അപവാദ പ്രചാരണങ്ങള്‍ നടക്കുകയാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഇല്ലാത്ത പ്രവണതയാണിത്. എറണാകുളത്തുകാര്‍ക്കെന്താ കൊമ്പുണ്ടോ എന്നും മന്ത്രി ചോദിച്ചു.

പിടി തോമസിന്റെ സബ്മിഷന് മറുപടി നല്‍കുമ്പോഴായിരുന്നു മന്ത്രി സുധാകരന്റെ വിവാദപരാമര്‍ശം. പാലാരിവട്ടം പാലത്തിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിനായി സര്‍ക്കാര്‍ ഇതുവരെ എന്തെല്ലാം നടപടികള്‍ ചെയ്തു, ഇനി എന്തെല്ലാം നടപടികള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നായിരുന്നു പി ടി തോമസ് സബ്മിഷനായി ചോദ്യം ഉന്നയിച്ചത്.

പാലാരിവട്ടം പാലം ഉടന്‍ തുറന്നുകൊടുക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെന്ന് മന്ത്രി സുധാകരന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിന്റെ ഭാരപരിശോധന അടക്കമുള്ള കാര്യങ്ങളില്‍ പ്രതിപക്ഷം നേരത്തെ സംശയം ഉന്നയിച്ചിരുന്നു. ഈ ഭാരപരിശോധന നടത്താത്തത്, പാലത്തില്‍ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ പാലത്തില്‍ വിള്ളലുണ്ടാക്കും എന്നതുകൊണ്ടാണ്. അതുകൊണ്ടാണ് ഭാരപരിശോധനയെ എതിര്‍ത്ത് സര്‍ക്കാര്‍ കോടതിയില്‍ പോയതെന്ന് മന്ത്രി പറഞ്ഞു.

ഹൈക്കോടതി പാലത്തില്‍ ഭാരപരിശോധന നടത്തണമെന്ന് ഉത്തരവിട്ടു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി വിധി എന്തായാലും സര്‍ക്കാര്‍ അംഗീകരിക്കുമെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.  സര്‍ക്കാര്‍ ബന്ധമുള്ള കിറ്റ്‌കോ കോണ്‍ട്രാക്ടറുമായി ഒത്തുകളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com