കൊല്ലം: കടവൂര്‍ ജയന് വധക്കേസിൽ ഒമ്പതുപ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒളിവിലായിരുന്ന പ്രതികൾ ഇന്നാണ് കൊല്ലം അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് ഫെബ്രുവരി രണ്ടിന് കോടതി വിധി പറഞ്ഞ ശേഷമായിരുന്നു പ്രതികൾ ഒളിവിൽ പോയത്. പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പോലീസ് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. സംഘടന വിട്ടതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ജയനെ കൊലപ്പെടുത്തിയത്.
കേസിൽ ഒന്നുമുതല്‍ ഒമ്പതു വരെ പ്രതികളായ തൃക്കരുവ ഞാറയ്ക്കല്‍ ഗോപാലസദനത്തില്‍ ഷിജു (ഏലുമല ഷിജു), മതിലില്‍ ലാലിവിള വീട്ടില്‍ ദിനരാജ്, മതിലില്‍ അഭി നിവാസില്‍ രജനീഷ് (രഞ്ജിത്), കടവൂര്‍ തെക്കടത്ത് വീട്ടില്‍ വിനോദ്, കടവൂര്‍ പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ്, കടവൂര്‍ താവറത്തുവീട്ടില്‍ സുബ്രഹ്മണ്യന്, കൊറ്റങ്കര ഇടയത്ത് വീട്ടില്‍ ഗോപകുമാര്‍, കടവൂര്‍ വൈക്കം താഴതില്‍ പ്രിയരാജ്, കടവൂര്‍ കിഴക്കടത്ത് ശ്രീലക്ഷ്മിയില്‍ അരുണ്‍ (ഹരി) എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.
2012 ഫെബ്രുവരി ഏഴിനാണ് കേസിനാപ്ദമായ സംഭവമുണ്ടായത്. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ കടവൂര്‍ കോയിപ്പുറത്ത് രാജേഷിനെ (കടവൂര്‍ ജയൻ) സംഘടനയില്‍ നിന്നു തെറ്റിപ്പിരിഞ്ഞ വിരോധത്തില്‍ കടവൂര്‍ ക്ഷേത്ര ജങ്ഷനില്‍വെച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രോസിക്യൂഷന് 23 സാക്ഷികളുടെ മൊഴിയും ആറ് മാരകായുധങ്ങള്‍ ഉള്‍പ്പെടെ 38 തൊണ്ടിമുതലുകളും രേഖകളും തെളിവായി ഹാജരാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ