ജനങ്ങളെ സര്‍, മാഡം എന്നു വിളിക്കുന്നില്ല, ബുദ്ധിമുട്ടുണ്ടെങ്കില്‍ കോടതിയില്‍ പോവട്ടെ; പൊലീസിനെതിരെ മനുഷ്യവകാശ കമ്മിഷന്‍

ജനങ്ങളെ സര്‍, മാഡം എന്നു വിളിക്കുന്നില്ല, ബുദ്ധിമുട്ടുണ്ടെങ്കില്‍ കോടതിയില്‍ പോവട്ടെ; പൊലീസിനെതിരെ മനുഷ്യവകാശ കമ്മിഷന്‍
പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ/ഫയല്‍
പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ/ഫയല്‍

തിരുവനന്തപുരം: ജനങ്ങളെ സര്‍, മാഡം എന്നിങ്ങനെ അഭിസംബോധന ചെയ്യണമെന്ന ഉത്തരവ് പൊലീസ് പാലിക്കുന്നില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസ് മേധാവി ബാധ്യസ്ഥനാണെന്നും ബുദ്ധിമുട്ടുണ്ടെങ്കില്‍ റദ്ദുചെയ്യാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി മോഹനദാസ് പറഞ്ഞു. 

പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോള്‍ പൊലീസുകാര്‍ നിര്‍ബന്ധമായും സര്‍ എന്നോ, മിസ്റ്റര്‍ , മാഡം , മിസിസ് എന്നോ നിര്‍ബന്ധമായി കൂട്ടിച്ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ട് മൂന്ന് വര്‍ഷം മുന്‍പ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഇറക്കിയിരുന്നു. പൊലീസ് ഇതു പാലിക്കുന്നില്ല. ഉത്തരവ് നടപ്പിലാക്കാന്‍ പൊലീസ് മേധാവി ബാധ്യസ്ഥനാണ്. ബുദ്ധിമുട്ടുണ്ടെങ്കില്‍ അതു റദ്ദുചെയ്യാനുള്ള അനുമതി തേടി ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യുകയാണ് വേണ്ടത്. 

കേരള പൊലീസ് ആക്റ്റ് 2011 ലെ അഞ്ചാം അധ്യായത്തില്‍ പൊലീസിന്റെ കടമകളെ കുറിച്ച് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സാധാരണ ജനങ്ങളോട് ദേഷ്യപ്പെടാനോ, എടാ, എടീ എന്നൊക്കെ വിളിക്കാനോ പാടുള്ളതല്ല. പൊലീസ് ആക്ടിന്റെ 29 ആം വകുപ്പ്, പൊലീസ് സേന മുഴുവനായി വായിച്ച് മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം ജനമൈത്രി പൊലീസ് എന്ന ലക്ഷ്യം നേടാനാവില്ലെന്നും ജനങ്ങള്‍ പൊലീസിനെ ശത്രുവായി കാണുന്ന സ്ഥിതിവിശേഷം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഔദ്യാഗികമായി പൊലീസ് സേനയ്ക്ക് പൊലീസ് മേധാവി നല്‍കിയിട്ടുണ്ടോ, അത് പൊതുജനങ്ങളെ അറിയിക്കുന്ന രീതിയില്‍ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് പരാതിക്കാരന്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ വിമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com