2015ലെ വോട്ടര്‍ പട്ടിക: തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീം കോടതിയിലേക്ക് 

2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനാക്കുമ്പോള്‍ ഉണ്ടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍
വി ഭാസ്‌കരന്‍ /ടെലിവിഷന്‍ ദൃശ്യം
വി ഭാസ്‌കരന്‍ /ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2015ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി നടത്തരുതെന്ന ഹൈക്കോടതി വിധിക്കതെിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷണര്‍. 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനാക്കുമ്പോള്‍ ഉണ്ടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു.

2019ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പു നടത്താന്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ബുത്ത് അടിസ്ഥാനത്തിലുള്ളപട്ടിക വാര്‍ഡ് അടിസ്ഥാനത്തിലേക്കു പുനസംവിധാനം ചെയ്യണം. അതിനു പത്തു കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് കണക്കാക്കുന്നത്. ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തില്‍ നിലവില്‍ പട്ടിക പുതുക്കല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതെല്ലാം ആദ്യം മുതല്‍ ചെയ്യേണ്ടിവരും. ഇക്കാര്യങ്ങളെല്ലാം സുപ്രീം കോടതിയെ അറിയിക്കും. അടുത്തയാഴ്ച അപ്പീല്‍ ഫയല്‍ ചെയ്യുമെന്ന് കമ്മിഷണര്‍ പറഞ്ഞു.

2015ലെ വോട്ടര്‍ പട്ടികയെ അടിസ്ഥാനമാക്കിയാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കരടു വോട്ടര്‍ പട്ടിക തയാറാക്കിയത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തുവന്നിരുന്നു. 2019ലെ വോട്ടര്‍ പട്ടിക നിലനില്‍ക്കെ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനെയാണ് പാര്‍ട്ടികള്‍ ചോദ്യം ചെയ്തത്.

2015ലെ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് രണ്ടു തെരഞ്ഞെടുപ്പുകള്‍ നടന്നു. ആ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി കരടു വോട്ടര്‍ പട്ടിക തയാറാക്കണമെന്നാണ് പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടര്‍ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ അല്ലാത്തതിനാല്‍ അത് അടിസ്ഥാനാക്കി പട്ടിക പുതുക്കുന്നത് പ്രായോഗികമല്ലെന്നാണ് കമ്മിഷന്‍ വാദം. കമ്മിഷന്‍ തീരുമാനത്തിനെതിരെ യുഡിഎഫ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പു കമ്മിഷന്റെ വിവേചന അധികാരത്തില്‍ പെട്ട കാര്യമാണെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഇതിനെതിരെ മസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ്, 2015ലെ പട്ടിക ഉപയോഗിക്കരുതെന്ന് ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com