പുല്ലൂറ്റ് കൂട്ട ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ് ; രമയുടെ ഓഡിയോ ക്ലിപ്പ് പുറത്ത് ; നയന സുഹൃത്തിന് അയച്ച സന്ദേശവും പൊലീസ് നിരീക്ഷണത്തില്‍

തൈപറമ്പത്ത് വിനോദ്, ഭാര്യ രമ എന്നിവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കേസിലെ നിര്‍ണായക തെളിവ് ലഭിച്ചത്
പുല്ലൂറ്റ് കൂട്ട ആത്മഹത്യയില്‍ നിര്‍ണായക വഴിത്തിരിവ് ; രമയുടെ ഓഡിയോ ക്ലിപ്പ് പുറത്ത് ; നയന സുഹൃത്തിന് അയച്ച സന്ദേശവും പൊലീസ് നിരീക്ഷണത്തില്‍

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കോഴിക്കട സെന്ററിലെ വീട്ടില്‍ ഗൃഹനാഥനും ഭാര്യയും രണ്ടു മക്കളും ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. മരിച്ച തൈപറമ്പത്ത് വിനോദ്, ഭാര്യ രമ എന്നിവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കേസിലെ നിര്‍ണായക തെളിവ് ലഭിച്ചത്.

കേസില്‍ നിര്‍ണായകമാകാവുന്ന മൂന്ന് ഓഡിയോ സന്ദേശങ്ങളാണ് പൊലീസിന് ലഭിച്ചത്. രമയുടെ മൊബൈലില്‍ നിന്നും ലഭിച്ച മൂന്ന് സന്ദേശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. രമ ജോലി ചെയ്തിരുന്ന സ്ഥാപനമായ കൊടുങ്ങല്ലൂര്‍ വടക്കേനടയിലെ റിഗല്‍ സ്റ്റോഴ്‌സിന്റെ ഉടമ അബ്ബാസിനാണ് മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് രമ തുടര്‍ച്ചയായി സന്ദേശം അയച്ചത്.

വര്‍ഷങ്ങള്‍ക്ക് ശേഷം രമ അബ്ബാസിന്റെ കടയില്‍ വീണ്ടും ജോലിക്ക് പോകുന്നതിനെ ഭര്‍ത്താവ് വിനോദ് വിലക്കിയിരുന്നു. ഇതുസംബന്ധിച്ച് വാക്കേറ്റവും തര്‍ക്കവും ഉണ്ടായതായാണ് മെസ്സേജിലൂടെ അറിയിച്ചിട്ടുള്ളത്. ഭര്‍ത്താവ് തന്നെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞെന്നും, താനും കടുപ്പിച്ച് മറുപടി പറഞ്ഞതായും രമ സന്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇതേത്തുടര്‍ന്ന് രണ്ടു ദിവസമായി വിനോദ് ഭക്ഷണം കഴിച്ചിട്ടില്ലെന്നും രമ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ (9) എന്നിവരെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. 17 കാരിയായ മകള്‍ നയനയുടെ മൊബൈലില്‍ നിന്നും സുഹൃത്തിന് സന്ദേശം അയച്ചതും പൊലീസ് പരിശോധിച്ചുവരികയാണ്.

ഇവരുടെ വീട്ടില്‍ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മകന്‍ നീരജിന്റെ  നോട്ട് പുസ്തകത്തില്‍ നിന്നു കീറിയെടുത്ത പേജില്‍  'എല്ലാവര്‍ക്കും മാപ്പ്.......തെറ്റു ചെയ്തവര്‍ക്കു മാപ്പില്ല'... .. എന്ന് കുറിച്ചിരുന്നു. വ്യാഴാഴ്ചയാണ് വീട്ടുകാരെ അവസാനമായി നാട്ടുകാര്‍ കാണുന്നത്. ഇന്നു ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്; നേരത്തെ പോകുകയാണ് എന്നായിരുന്നു രമ ജോലി ചെയ്തിരുന്ന സ്‌റ്റേഷനറി കടയിലെ സുഹൃത്തുക്കളോടു വ്യാഴാഴ്ച രമ പറഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com