മലപ്പുറം: മീന്‍ കച്ചവടത്തിന് പുതിയ ചട്ടങ്ങളും മാനദണ്ഡങ്ങളുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി. മീന്‍ വില്‍ക്കുന്നവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കണം, നഖം വെട്ടണം എന്നെല്ലാമാണ് നിര്‍ദേശം.
മീന്‍ കച്ചവടത്തിലും, സംസ്‌കരണത്തിലും ഭാഗമാവുന്നവര്‍ അംഗീകൃത ഡോക്ടറെ കണ്ട് പകര്‍ച്ചവ്യാധികളോ അതുപോലുള്ള രോഗങ്ങളോ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ സര്‍ട്ടിഫിക്കറ്റ് എല്ലാ വര്‍ഷവും പുതുക്കുകയും വേണം.
വ്യത്യസ്ത മീനുകളുണ്ടെങ്കില്‍ അവ കൂട്ടിക്കലര്‍ത്തരുത്. ഏത് മിനാണോ വില്‍ക്കുന്നത് അതിന്റെ പേര് പ്രദര്‍ശിപ്പിക്കണം. അണുവിമുക്തമായ വെള്ളമായിരിക്കണം വൃത്തിയാക്കാന്‍ ഉപയോഗിക്കേണ്ടത്. ഫുഡ് ഗ്രേഡുള്ളതും തുരുമ്പിക്കാത്തതുമായ കത്തികള്‍ ഉപയോഗിക്കണം. കച്ചവടം തുടങ്ങുംമുമ്പ് കൈ നന്നായി സോപ്പുപയോഗിച്ച് കഴുകണമെന്നും, കൈയുറ ഉപയോഗിക്കുന്നത് നന്നാവുമെന്നും നിർദേശത്തിൽ പറയുന്നു. പാൻപരാഗ്, ച്യൂയിങ് ഗം എന്നിവ ചവയ്ക്കരുത്. പുകവലിയും നിരോധിക്കുന്നു.
മീന്‍ മുറിക്കുന്ന പ്രതലം മരമാണെങ്കില്‍ നല്ല ഉറപ്പുണ്ടാവണം. അതില്‍ വിള്ളലോ സുഷിരങ്ങളോ പാടില്ല. കൊട്ടകള്‍ നിലത്തുവെക്കുമ്പോള്‍ മണ്ണുമായി സമ്പര്‍ക്കം വരാന്‍ പാടില്ല. ചൂടുവെള്ളം കൊണ്ടോ, 50 പി.പി.എം ക്ലോറിനേറ്റഡ് വെള്ളം കൊണ്ടോ സ്ഥലം വൃത്തിയാക്കണം. പരിധിയില്‍ കൂടുതല്‍ ഫോര്‍മലിന്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ