'കരുണ മ്യൂസിക്'  സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണം;  സന്ദീപ് വാര്യരുടെ പരാതി കമ്മീഷണര്‍ക്ക്

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പ് അന്വഷിക്കണമെന്ന് യുവമോര്‍ച്ച
'കരുണ മ്യൂസിക്'  സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണം;  സന്ദീപ് വാര്യരുടെ പരാതി കമ്മീഷണര്‍ക്ക്

കൊച്ചി: 2018ലെ പ്രളയത്തില്‍ ദുരിതക്കയത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായമായി സര്‍ക്കാര്‍ രൂപീകരിച്ച ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക തട്ടിപ്പ് അന്വഷിക്കണമെന്ന് യുവമോര്‍ച്ചാ നേതാവ് സന്ദീപ് ജി വാര്യര്‍. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസിന് സന്ദീപ് വാര്യര്‍ പരാതി നല്‍കി. ഈ പരാതി അന്വേഷണത്തിനായി ഐജിക്കും കമ്മീഷണര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കരുണ മ്യൂസിക് എന്ന പരിപാടിയിയിലൂടെ സമാഹരിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടില്ലെന്ന വിവരാകാവകാശ രേഖയുടെ പകര്‍പ്പ് സമൂഹമാധ്യമത്തില്‍ ആദ്യം പങ്കുവെച്ചത് സന്ദീപ് വാര്യരാണ്.  വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശ തട്ടിപ്പായിരുന്നെന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നു കരുതുന്നുവെന്ന് എംപി ഹൈബി ഈഡനും ആരോപിച്ചിരുന്നു. പ്രസ്തുത പരിപാടിയുടെ ഭാരവാഹികളില്‍ പ്രധാനിയായിരുന്ന സംവിധായകന്‍ ആഷിക് അബുവിനെക്കൂടി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഹൈബി ഈഡന്റെ കുറിപ്പ്. ഹൈബിയെ കൂടാതെ  യൂത്ത് കോണ്‍ഗ്രസ് നേതാവ് എ.കെ. ഷാനിബ്, വിടി ബല്‍റാം എംഎല്‍എ തുടങ്ങിയവരും ആഷിക്കിനെതിരെ രംഗത്തുവന്നിരുന്നു.

എന്നാല്‍ ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനു നടത്തിയ പരിപാടിയല്ല കരുണയെന്നും കൊച്ചി രാജ്യാന്തര സംഗീതോത്സവത്തിന്റെ പ്രഖ്യാപനത്തിനായി കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പൂര്‍ണമായും സ്വന്തം ചെലവില്‍ നടത്തിയ പരിപാടിയാണെന്നും ആഷിക്ക് അബു മറുപടിയായി പറഞ്ഞു. 'കരുണ' സംഗീത പരിപാടിയുടെ ടിക്കറ്റ് വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയതായും ആഷിക്ക് വ്യക്തമാക്കി.

ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് എന്നതിനാലാണു കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയം സൗജന്യമായി വിട്ടുകിട്ടിയത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാത്ത, പൂര്‍ണമായും ഫൗണ്ടേഷന്‍ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സര്‍ക്കാരിലേക്കു നല്‍കിയ പരിപാടി 'തട്ടിപ്പാണെന്നു ബോധ്യപ്പെട്ടതായി' എന്തടിസ്ഥാനത്തിലാണു ഹൈബി പറയുന്നതെന്നും കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം തങ്ങള്‍ക്കും ഉണ്ടെന്നും അതു തെളിവുസഹിതം എല്ലാവരെയും  അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ആഷിഖ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com