വിമാനമിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു; നാല് പേർ അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട്  യാത്രക്കാരെ തട്ടിക്കൊണ്ടു പോയി പണവും സ്വർണവും കൊള്ളയടിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
വിമാനമിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു; നാല് പേർ അറസ്റ്റിൽ

കൊണ്ടോടി: കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രണ്ട്  യാത്രക്കാരെ തട്ടിക്കൊണ്ടു പോയി പണവും സ്വർണവും കൊള്ളയടിച്ച സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ സൂത്രധാരൻ കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ഹൈനേഷ്, കോഴിക്കോട് അത്തോളി സ്വദേശി നിഖിൽ രാജ്, വെസ്റ്റ്ഹിൽ സ്വദേശി സുദർശൻ, ബേപ്പൂർ സ്വദേശി ഹരിശങ്കർ എന്നിവരാണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. കേസിൽ പരപ്പനങ്ങാടി സ്വദേശി റഷീദിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് മംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വൻ കൊള്ള സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം കൊള്ളയടിക്കാനാണ് യാത്രക്കാരെ തട്ടിക്കൊണ്ടു പോയതെന്നും പൊലീസ് പറയുന്നു. ഇവർക്ക് ക്വട്ടേഷൻ സംഘങ്ങളെ എത്തിച്ച് കൊടുക്കുന്നതടക്കമുള്ള സഹായം ചെയ്യുന്ന മലപ്പുറം സ്വദേശിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. 

ഫെബ്രുവരി 15നാണ് കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങി ഓട്ടോയിൽ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ദക്ഷിണ കന്നഡ സ്വദേശി അബ്ദുൽ നാസർ ഷംസാദിനെയും സുഹൃത്തിനെയും പ്രതികൾ തട്ടിക്കൊണ്ടു പോയത്.  ഇവരുടെ പക്കൽ കള്ളക്കടത്ത് സ്വർണമില്ലെന്ന് മനസിലാക്കിയ സംഘം കൈയിലുള്ള സ്വർണവും പണവും കവർന്ന് വഴിയിൽ ഉപക്ഷിക്കുകയായിരുന്നു. മർദ്ദനത്തിന് ശേഷം വസ്ത്രങ്ങൾ അഴിച്ച് ദേഹ പരിശോധന നടത്തിയെന്നും ഇവർ പൊലീസിനെ അറിയിച്ചിരുന്നു. 

കേസില്‍ കൂടുതൽ പേർ വൈകാതെ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com