കടല്‍ഭിത്തിയിലെറിഞ്ഞിട്ടും മരിച്ചില്ല; നിലവിളിച്ചപ്പോള്‍ കടലില്‍ മുക്കി; ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയെന്ന് പൊലീസ്
കടല്‍ഭിത്തിയിലെറിഞ്ഞിട്ടും മരിച്ചില്ല; നിലവിളിച്ചപ്പോള്‍ കടലില്‍ മുക്കി; ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയെന്ന് പൊലീസ്. അമ്മ ശരണ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കൊലനടത്തിയതെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പുലര്‍ച്ചെ രണ്ടരയ്ക്ക് കുഞ്ഞിനെ എടുത്ത് ഇവര്‍ കടപ്പുറത്തേക്ക് പോയി. കുഞ്ഞിനെ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. ഇതോടെ കുഞ്ഞ് ഉറക്കെ നിലവിളിച്ചു. മരിച്ചില്ലെന്ന് ഉറപ്പായതോടെ കുഞ്ഞിനെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിക്കുകയും കടലില്‍ മുക്കുകയുമായിരുന്നു. മരിച്ചെന്ന് ബോധ്യമായതോടെ കടല്‍ഭിത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തലയ്‌ക്കേറ്റ കനത്ത ക്ഷതമാണ് മരണത്തിന് ഇടയാക്കിയത്.  ശാസ്ത്രീയ പരിശോധനയിലൂടെയാണ് കുറ്റകൃത്യം തെളിഞ്ഞത്.

ശരണ്യയുടെ വസ്ത്രങ്ങളില്‍ കടല്‍വെള്ളത്തിന്റെയും രക്തത്തിന്റെയും അംശം കണ്ടെത്തിയിരുന്നു. അമ്മയുടെയും അച്ഛന്റെയും വസ്ത്രങ്ങള്‍ ഉള്‍പ്പടെ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. അച്ഛനെയും അമ്മയെയും പൊലീസ് വിവിധഘട്ടങ്ങളില്‍ ചോദ്യം ചെയ്‌തെങ്കിലും പരസ്പരം കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്. തുടര്‍ന്നാണ് പൊലീസ് തെളിവ് ശേഖരണത്തിനായി ശാസ്ത്രീയ പരിശോധന നടത്തിയത്.

ഒന്നരവയസുകാരന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരുന്നു. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ കൊന്നതിന് ശേഷം കടല്‍ഭിത്തിയില്‍ തള്ളുകയായിരുന്നു.

തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയുടെയും പ്രണവിനെയും മകന്‍ ഒന്നരവയസുകാരന്‍ റിയാന്റെ മൃതദേഹമാണ് ഇന്നലെ ഇവിടുത്തെ കടപ്പുറത്ത് കണ്ടെത്തിയത്. ഇന്നലെ വീട്ടില്‍ ഉറക്കി കിടത്തിയിരുന്ന കുട്ടിയെ രാവിലെ 6.20 മണിയോടടുത്ത് കാണാതായെന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ഇന്നലെ ആരോപിച്ചിരുന്നു. കുട്ടി വീടിനുള്ളില്‍ ഉണ്ടായിരുന്നുവെന്നും രാവിലെ വരെ വീടിന്റെ കതകുകള്‍ ഒന്നും തുറന്നിരുന്നില്ലെന്നും ശരണ്യയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. കുട്ടി അച്ഛനായ പ്രണവിനൊപ്പമാണ് കിടന്നതെന്നും അമ്മ ചൂട് കാരണം വീടിന്റെ ഹാളില്‍ കിടന്നുവെന്നും കുട്ടിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com