കുവൈത്ത് എയര്‍വേയ്‌സില്‍ ഇനി പ്രവാസി മലയാളികള്‍ക്ക് യാത്രാനിരക്കില്‍ ഏഴ് ശതമാനം ഇളവ്; നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു

അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു
കുവൈത്ത് എയര്‍വേയ്‌സില്‍ ഇനി പ്രവാസി മലയാളികള്‍ക്ക് യാത്രാനിരക്കില്‍ ഏഴ് ശതമാനം ഇളവ്; നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു


കൊച്ചി: അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നോര്‍ക്ക റൂട്ട്‌സും കുവൈത്ത് എയര്‍വേയ്‌സുമായി ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ധാരണയായി. നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും കുവൈത്ത് എയര്‍വേയ്‌സ് സെയില്‍സ് മാനേജറും തമ്മില്‍ ചേമ്പറില്‍ വച്ച് ധാരണാപത്രം ഒപ്പ് വച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഗള്‍ഫ് മേഖലയിലുള്ള പ്രവാസി മലയാളികള്‍ക്ക് ഇത് വലിയൊരു ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.

ധാരണയുടെ അടിസ്ഥാനത്തില്‍ കുവൈത്ത് എയര്‍വേയ്‌സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് അടിസ്ഥാന യാത്രാനിരക്കില്‍ 7% ഇളവ് ലഭിക്കും. നോര്‍ക്ക ഫെയര്‍ എന്നറിയപ്പെടുന്ന ഈ ആനുകൂല്യത്തിന് നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രസ്തുത ഇളവ് ലഭിക്കും. നാടിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികള്‍ക്ക് കാലാകാലങ്ങളായി ഉയര്‍ന്ന യാത്രാനിരക്ക് മൂലമുള്ള ബുദ്ധിമുട്ടിന് ഒരു പരിധി വരെ നോര്‍ക്ക ഫെയര്‍ ആശ്വാസകരമാകും. നോര്‍ക്ക റൂട്ട്‌സ് ഐഡി കാര്‍ഡുടമകള്‍ക്ക് ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 20 മുതല്‍ ലഭിക്കും.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ നോര്‍ക്ക റൂട്ട്‌സും ഒമാന്‍ എയര്‍വേയ്‌സുമായി ഉണ്ടായിരുന്ന ധാരണയുടെ അടിസ്ഥാനത്തില്‍ നോര്‍ക്ക ഫെയര്‍ ഒമാന്‍ എയര്‍വേയ്‌സില്‍ നിലവില്‍ ഉണ്ടായിരുന്നു. ധാരണാപത്രം പുതുക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

കുവൈറ്റ് എയര്‍വേയ്‌സിന്റെ വെബ്‌സെറ്റിലൂടെയും എയര്‍വേയ്‌സിന്റെ ഇന്ത്യയിലെ സെയില്‍സ് ഓഫീസുകള്‍ മുഖേനയും പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഇതിനായി NORKA20 എന്ന Promo Code ഉപയോഗിക്കാവുന്നതാണ്. കുടുതല്‍ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com