ഭക്ഷണം കഴിച്ച കാശ് തിരിച്ചുതരാം; കഴിച്ചതിനി തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലല്ലോ; സോഹന്‍ റോയ്

തിരിച്ചു വാങ്ങാന്‍ വകുപ്പില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നതായിരിക്കും
ഭക്ഷണം കഴിച്ച കാശ് തിരിച്ചുതരാം; കഴിച്ചതിനി തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലല്ലോ; സോഹന്‍ റോയ്

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയുമായി ബന്ധപ്പെട്ട ധൂര്‍ത്ത് പുറത്തുവന്നതിന് പിന്നാലെ താന്‍ കഴിച്ച ഭക്ഷണത്തിന് പണം നല്‍കാന്‍ തയ്യാറാണെന്ന് സംവിധായകനും ഏരിസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയ്. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റ് അതിഥികള്‍ക്ക് നല്‍കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം അദ്ദേഹം നിരസിച്ചിരുന്നു.

'ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കില്‍ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നല്‍കാന്‍ കഴിയുന്ന നിരവധി കാറ്ററിങ് കമ്പനികള്‍ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങള്‍ക്ക് ഞാന്‍ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാന്‍ വകുപ്പില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നതായിരിക്കും' സോഹന്‍ റോയി പറയുന്നു.

ജനുവരി ഒന്നു മുതല്‍ മൂന്നുവരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടന്നത്. സമ്മേളനത്തിനായി തിരുവനന്തപുരത്തെത്തിയ അതിഥികള്‍ക്ക് കോവളത്തെ സ്വകാര്യ ഹോട്ടലില്‍നിന്നായിരുന്നു ഭക്ഷണം. 59,82,600 ലക്ഷം രൂപയാണ് ഇതിനായി ചെലവു വന്നത്.

ഒരാളുടെ പ്രഭാതഭക്ഷണത്തിന് വേണ്ടി മുടക്കിയത് 550+ നികുതി, ഉച്ചഭക്ഷണത്തിന് 1900+നികുതി, രാത്രിഭക്ഷണത്തിനു 1700രൂപ+നികുതി എന്നിങ്ങനെയാണ്. പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നാണ് ഇവര്‍ക്ക് ഭക്ഷണം എത്തിച്ചത്. അതിനാലാണ് ഇത്രയും ഉയര്‍ന്നതുക ചിലവായത്. 700പേര്‍ക്കാണ് ഈ നിരക്കില്‍ ഉച്ചഭക്ഷണം ഏര്‍പ്പെടുത്തിയത്. താമസ – ഭക്ഷണ ചെലവ് 83 ലക്ഷം രൂപയാണ് ചിലവായത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇത്തവണത്തെ ലോക കേരള സഭയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോള്‍ സര്‍ക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികള്‍ക്കു നല്‍കിയ ഫൈവ് സ്റ്റാര്‍ താമസ സൗകര്യം പോലും സ്‌നേഹപൂര്‍വ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയില്‍ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരല്‍ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അല്ലെങ്കില്‍ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നല്‍കാന്‍ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികള്‍ കേരളത്തിലുണ്ട്.

ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാന്‍ നിര്‍വ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങള്‍ക്ക് ഞാന്‍ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാന്‍ വകുപ്പില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുന്നതായിരിയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com