''ഒരു നാല് കിലോ സിമന്റെങ്കിലും തന്റെ തലയിൽ കൊള്ളണ്ടേ''?- 'ഫ്രീക്കൻ പ്രതി'യുടെ മുടി മുറിച്ച് കോടതി

''ഒരു നാല് കിലോ സിമന്റെങ്കിലും തന്റെ തലയിൽ കൊള്ളണ്ടേ''?- 'ഫ്രീക്കൻ പ്രതി'യുടെ മുടി മുറിച്ച് കോടതി

ഫ്രീക്കനെ കൊണ്ട് മുടിയെടുപ്പിച്ചു ഇവിടെ. സിനിമയിലേത് പോലെ പൊലീസ് സ്റ്റേഷനിലല്ല. കോടതിയിലാണെന്ന് മാത്രം

തിരുവനന്തപുരം: 'ആക്ഷൻ ഹീറോ ബിജു' എന്ന സിനിമയിൽ കോൺസ്റ്റബിൽ മിനിമോൻ സാറിനെ തുമ്മിച്ച ആ ഫ്രീക്കൻ മുടിക്കാരനെ ഓർമയില്ലേ. അത്തരമൊരു ഫ്രീക്കനെ കൊണ്ട് മുടിയെടുപ്പിച്ചു ഇവിടെ. സിനിമയിലേത് പോലെ പൊലീസ് സ്റ്റേഷനിലല്ല. കോടതിയിലാണെന്ന് മാത്രം. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ജോസ് എൻ സിറിളാണ് ഫ്രീക്കനെ കൊണ്ട് മുടി വെട്ടിച്ചത്.

രാവിലെ 11.30ഓടെ തുറന്ന കോടതിയിൽ ഓരോരോ കേസായി വിളിക്കവേയാണ് സംഭവം. പ്രതിയുടെ പേര് കുമാർ. കൊലക്കേസ് പ്രതിയാണ്. കൂട്ടിൽ കയറി നിന്ന കുമാറിന് തലയേക്കാൾ നീളത്തിലുണ്ട് മുടി! രൂപം കണ്ട് അന്തം വിട്ട ജഡ്ജി പ്രതിക്കൂട്ടിൽ നിന്ന ഇയാളെ ഡയസിനരികിലേക്ക് വിളിച്ചു വരുത്തി. എന്താണ് ജോലിയെന്ന് ചോദിച്ചു. മേസ്തിരിപ്പണിയാണെന്ന് പ്രതിയുടെ മറുപടി.

''എന്താടോയിത്? ഒരു നാല് കിലോ സിമന്റെങ്കിലും തന്റെ തലയിൽ കൊള്ളണ്ടേ?'' ജഡ്‍ജി ചോദിച്ചു. ''കേസ് പരിഗണിക്കുന്നത് തത്കാലം മാറ്റി വയ്ക്കുകയാണ്. ഉടനേ ഇറങ്ങിപ്പോയി പോയി തലമുടി വെട്ടി വരണം. കോടതിയെ പറ്റിക്കരുത്. കേസ് വീണ്ടും വിളിക്കും. അപ്പോഴേക്ക് മുടി വെട്ടിയിട്ട് വേണം കൂട്ടിൽ കയറി നിൽക്കാൻ''- ജഡ്‍ജി സ്വരം കടുപ്പിച്ചു.

തലമുടി വെട്ടാൻ മടിച്ച പ്രതി ജഡ്ജിന് മനം മാറ്റമുണ്ടാകുമെന്ന് കരുതി കോടതി വളപ്പിൽ അര മണിക്കൂറോളം കാത്തു നിന്നു. കോടതിയിൽ നിന്ന് കനിവുണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രതി തലമുടി വെട്ടിയ ശേഷം തിരികെ വന്നു. മേലിൽ ഫ്രീക്കനായി വരരുതെന്ന താക്കീത് നൽകിയ ശേഷം കോടതി കേസ് വിളിച്ച് പ്രതിയെ കൂട്ടിൽ കയറ്റി നിർത്തി വിചാരണ തുടർന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com