കണ്ണൂര്‍: ഒന്നരവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ തയ്യലില്‍ സ്വദേശിനി ശരണ്യ റിമാന്‍ഡില്‍. ശരണ്യയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മജിസ്‌ട്രേറ്റിനു മുന്നിലേക്ക് കൊണ്ടുപോകുന്നതിനിടെ കുറ്റകൃത്യം ചെയ്തതില്‍ കുറ്റബോധമുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'ഉണ്ട്' എന്നായിരുന്നു ശരണ്യയുടെ മറുപടി.
രാവിലെ തെളിവെടുപ്പിനായി ശരണ്യയെ ഇന്നു വീട്ടില്‍ എത്തിച്ചിരുന്നു. ശരണ്യക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. വന്‍ പൊലീസ് സുരക്ഷാ സന്നാഹങ്ങളുമായാണ് പൊലീസ് ശരണ്യയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിഷേധം ശക്തമായതോടെ 20 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് മടങ്ങി.
ഒന്നരവയസ്സുകാരനെ പാറക്കൂട്ടത്തിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയത് ശരണ്യ തനിച്ചാണെന്ന് പൊലീസ് പറയുന്നത്. കൃത്യത്തില്‍ ഭര്‍ത്താവിനും കാമുകനും പങ്കില്ല. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് കണ്ണൂര്‍ സിറ്റി സിഐ പിആര്‍സതീഷ് നേരത്തെ പറഞ്ഞു.
ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് അച്ഛന്‍ വത്സരാജ് പറഞ്ഞു. മകള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാല്‍ അത്രയും സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.
കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച ഭര്‍ത്താവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിച്ചു. പിറ്റേന്നു പുലര്‍ച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭര്‍ത്താവിനുമേല്‍ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി.
പൊലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവര്‍ത്തിച്ചത്. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ