തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ല; സിഎജിയെ തള്ളി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

കണക്കു സൂക്ഷിക്കുന്നതില്‍ വന്ന പിശകു മാത്രമാണുണ്ടായതെന്നും തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി
തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ല; സിഎജിയെ തള്ളി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ പക്കല്‍നിന്നു തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജിയുടെ കണ്ടെത്തല്‍ തള്ളി ആഭ്യന്തര സെക്രട്ടറിയുടെ അ്‌ന്വേഷണ റിപ്പോര്‍ട്ട്. കണക്കു സൂക്ഷിക്കുന്നതില്‍ വന്ന പിശകു മാത്രമാണുണ്ടായതെന്നും തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും വ്യക്തമാക്കി ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി.

തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതില്‍ 1994മുതല്‍ തന്നെ പിഴവ് സംഭവിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ വെടിക്കോപ്പുകള്‍ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താന്‍ പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. 

എസ്എപി ബറ്റാലിയനില്‍നിന്ന് 25 തോക്കുകള്‍ കാണാതായെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇത് കണക്കു സൂക്ഷിക്കുന്നതില്‍ വന്ന പിശകു മാത്രമാണ്. പൊലീസ് നടത്തിയ പരിശോധനയില്‍ ഈ 25 തോക്കുകളും പൊലീസിന്റെ പക്കല്‍ തന്നെയുണ്ടെന്നു കണ്ടെത്തി. എസ്എപി ബറ്റാലിയനില്‍നിന്ന് തിരുവനന്തപുരത്തെ എ ആര്‍ ക്യാമ്പിലേയ്ക്ക് നല്‍കിയതാണ് ഈ തോക്കുകള്‍.  

തോക്കുകള്‍ നിലവില്‍ ഉള്ള സ്ഥലങ്ങള്‍ സംബന്ധിച്ച് സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതില്‍ ഉണ്ടായ പിഴവാണ് ആശയക്കുഴപ്പങ്ങള്‍ക്കു കാരണം. സായുധ ബറ്റാലിയന്‍ ഡിഐജിയുടെ നേതൃത്വത്തില്‍ എല്ലാ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്ക് ഒരിക്കല്‍ക്കൂടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആയുധങ്ങളുടെ കണക്ക് സൂക്ഷിക്കുന്നതില്‍ വരുത്തിയ തെറ്റുകള്‍ ഗുരുതരമായ ഉത്തരവാദിത്വരാഹിത്യമാണ്. എന്നാല്‍ ആയുധങ്ങള്‍ കാണാനില്ലെന്ന് പ്രചരിപ്പിച്ച് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com