പൊലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി കോണ്‍ഗ്രസ്; പ്രതിഷേധം, വിവാദം

കേരള പൊലീസിന്റെ വിവിധ ക്യാമ്പുകളില്‍ നല്‍കാനായി തയ്യാറാക്കിയ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ വിവാദത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
പൊലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി കോണ്‍ഗ്രസ്; പ്രതിഷേധം, വിവാദം

 
കോഴിക്കോട്: കേരള പൊലീസിന്റെ വിവിധ ക്യാമ്പുകളില്‍ നല്‍കാനായി തയ്യാറാക്കിയ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ വിവാദത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മുക്കം പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫ് കറിയും ബ്രെഡും വിതരണം ചെയ്തു.

കെപിസിസി ജനറല്‍ സെക്രട്ടറി കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ബീഫ് വിതരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സംഘ പരിവാര്‍ അജണ്ടയാണ് പുതിയ നടപടിയിലൂടെ വ്യക്തമായതെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

'മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മോദിയെ കണ്ട പിണറായി, ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയാക്കി. ഗുജറാത്ത് കലാപത്തില്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥനാണ് ബെഹ്‌റ. ഇപ്പോള്‍ പിണറായിയുടെ സമ്മതത്തോടെ ബെഹ്‌റ സേനയില്‍ സംഘ് ഏജന്റുകളെ തിരുകി കയറ്റുകയാണ്'- അദ്ദേഹം ആരോപിച്ചു.

ക്യാമ്പുകളിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ ക്യമ്പുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഭക്ഷണക്രമം തയാറാക്കിയത്.

ഇതു പൊലീസ് ഏര്‍പ്പെടുത്തിയ നിരോധനം അല്ലെന്നും ആരോഗ്യകരമായ ഭക്ഷണക്രമം തയാറാക്കിയ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും ബറ്റാലിയന്റെ ചുമതലയുള്ളവര്‍ വിശദീകരിച്ചു. ഏതെങ്കിലും ക്യാംപുകളില്‍ ബീഫ് കഴിക്കണമെങ്കില്‍ അവിടത്തെ ഭക്ഷണകമ്മിറ്റിക്കു തീരുമാനിക്കാമെന്നും ഇവര്‍ പറഞ്ഞു.

നേരത്തെ രാജ്യത്തെ ബീഫ് നിരോധനം വിവാദമായ സമയത്ത് തൃശൂര്‍ പൊലീസ് അക്കാദമിയിലെ കാന്റീനില്‍ ബീഫ് നിരോധിച്ചിരുന്നു. ഐജിയായിരുന്ന സുരേഷ് രാജ് പുരോഹിത് ഏര്‍പ്പെടുത്തിയ നിരോധനം വിവാദമായതോടെ തിരുത്തി. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ബീഫ് ലഭിച്ചിരുന്ന ഭക്ഷണക്രമമാണ് ഇപ്പോള്‍ വീണ്ടും തിരുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com