തിരുവനന്തപുരം: തലസ്ഥാനത്ത് ജനുവരിയില്‍ നടന്ന ലോക കേരളസഭയില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത ഇനത്തില്‍ ചെലവായ തുക വേണ്ടെന്ന് വച്ച് റാവീസ് ഗ്രൂപ്പ്. ഭക്ഷണത്തിന് 80 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റാവിസ് ഗ്രൂപ്പ് ബില്ല് ഇനത്തില്‍ ലഭിക്കേണ്ട 80 ലക്ഷം രൂപ വേണ്ടെന്ന് വച്ചത്. വിവാദം അനാവശ്യമാണെന്ന് ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവിപിളള പറഞ്ഞു.
ജനുവരി 1 മുതല്‍ 3 വരെയാണ് രണ്ടാം ലോക കേരളസഭ സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് ഉച്ചയൂണിന് മാത്രമായി 1900 രൂപ വീതമാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. ഓരോരുത്തര്‍ക്കും പ്രാതലിനായി 550 രൂപ വീതവും പലഹാരങ്ങള്‍ക്കും ചായയ്ക്കുമായി 250 രൂപയുമാണു ചെലവ്. ഈ ദിവസങ്ങളില്‍ പങ്കെടുത്തവരുടെ താമസത്തിനും ഭക്ഷണത്തിനുമായി മാത്രം 83 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ആകെ ചെലവിട്ടത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് റാവീസ് ഗ്രൂപ്പ് പണം വേണ്ടെന്ന് വച്ചത്.
ആകെ 351 അംഗങ്ങളുള്ള സഭയില്‍ യുഡിഎഫ് അംഗങ്ങളായ 69 പേര്‍ വിട്ടുനിന്നു. ബാക്കി 282 പേരാണുള്ളതെങ്കിലും ഉച്ചയൂണ് 700 പേരും അത്താഴവിരുന്ന് 600 പേരും കഴിച്ചെന്നാണു ഭക്ഷണം വിതരണം ചെയ്ത കോവളം റാവിസ് ഹോട്ടലില്‍ നിന്നുള്ള ബില്‍ വ്യക്തമാക്കുന്നത്.
ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ചുമതല ഇവന്റ് മാനേജ്‌മെന്റ് കമ്മിറ്റിയെയാണ് ആദ്യം ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ അവര്‍ പിന്‍വാങ്ങിയതോടെ റാവിസിനു നല്‍കി. ഹോട്ടലിലും നിയമസഭാ വളപ്പിലും പാചകം ചെയ്ത ഭക്ഷണം നിയമസഭയിലെ വിവിധ ഹാളുകളിലാണു വിളമ്പിയത്. ബില്‍ ഇതിലും ഉയര്‍ന്നതായിരുന്നു. കുറവു വരുത്തിയാണ് 83 ലക്ഷം രൂപ ഉന്നതാധികാര സമിതി അംഗീകരിച്ചത്. ഭക്ഷണത്തിന് 59.82 ലക്ഷവും താമസത്തിന് 23.42 ലക്ഷവുമാണു ചെലവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ