സംസ്ഥാനത്ത് പാതയോരങ്ങളില്‍ 12,000 പൊതുശുചിമുറികള്‍ നിര്‍മ്മിക്കും; ഭൂമി കണ്ടെത്താന്‍ നിര്‍ദേശം

സംസ്ഥാനത്ത് പാതയോരങ്ങളില്‍ 12,000 പൊതുശുചിമുറികള്‍ നിര്‍മ്മിക്കും; ഭൂമി കണ്ടെത്താന്‍ നിര്‍ദേശം

ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) പൊതു ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും) പൊതു ശുചിമുറികള്‍ നിര്‍മ്മിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഇതിനായി  മൂന്നു സെന്റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം.

പൊതു ശുചിമുറികളുടെ അഭാവം റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ ഉപഭോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 12,000 ജോഡി ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്.

സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്തും. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

ശുചിത്വവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന രീതിയിലാകും ശുചിമുറികളുടെ നിര്‍മ്മാണവും പരിപാലനവും. നിര്‍മ്മാണച്ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com