പത്തനംതിട്ട: കൊടുംവരൾച്ചയിൽ കുത്തിയ കിണറിൽ നിന്ന് നിലയ്ക്കാത്ത ജലപ്രവാഹം. പത്തനംതിട്ട എരുമേലി വനം റേഞ്ച് പരിധിയിലെ കാളകെട്ടി ഫോറസ്റ്റ് സ്റ്റേഷനു സമീപം വനപാലകർ കുത്തിയ കിണറിലാണ് അത്ഭുത നീരുറവ കണ്ടത്. കിണർ കുത്തി എട്ട് അടി ആഴത്തിൽ എത്തുമ്പോൾ വെളളം കണ്ടുതുടങ്ങുമെന്നാണ് വാസ്തു വിദഗ്ധൻ പറഞ്ഞത്. എന്നാൽ രണ്ട് ദിവസം കൊണ്ട് അഞ്ച് അടി താഴ്ത്തിയപ്പോഴേക്കും ഉറവകൾ കണ്ടുതുടങ്ങി. ഉറവകളിൽ നിന്ന് ജലം ഒഴുകി ഏതാനും മണിക്കൂറുകൾക്കകം കിണറ്റിൽ വെളളം നിറഞ്ഞു.
ജീവനക്കാരുടെയും മറ്റും നേതൃത്വത്തിലാണ് കിണർ കുഴി ആരംഭിച്ചത്. രണ്ട് ദിവസം കൊണ്ട് 5 അടി കുഴിച്ചപ്പോൾ തന്നെ ജലപ്രവാഹം ആരംഭിച്ചതോടെ, വെള്ളത്തിന്റെ ആധിക്യം മൂലം കിണർ കൂടുതൽ ആഴത്തിൽ കുഴിക്കാനായില്ല. ഏതാനും മണിക്കൂറുകൾക്കകം തന്നെ കിണറ്റിൽ വെള്ളം നിറഞ്ഞു.
വനപാലകർക്കു പുറമെ ഇതുവഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ശബരിമലയ്ക്കു പോകുന്ന തീർഥാടകർക്കും വെള്ളം പ്രയോജനപ്പെടും. നിലവിൽ ഉൾവനത്തിൽ നിന്ന് ഹോസ് ഉപയോഗിച്ചാണു തീർഥാടകർക്കായി കാളകെട്ടിയിൽ വെള്ളം എത്തിക്കുന്നത്. മിക്കപ്പോഴും ഹോസുകൾ ആനയയും മറ്റും ചവിട്ടിപ്പൊട്ടിക്കുന്നതിനാൽ ജലവിതരണം തടസ്സപ്പെടുകയും ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ