അവിനാശി അപകടം; ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്; അപകടം ടയര്‍ പൊട്ടിയെന്ന വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പ് 

ലോറിയുടെ ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായത് എന്ന വാദം മോട്ടോര്‍വാഹന വകുപ്പ് തള്ളി. ആറ് മാസം മാത്രം പഴക്കമുള്ള ലോറിയാണ് ഇതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്
അവിനാശി അപകടം; ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്; അപകടം ടയര്‍ പൊട്ടിയെന്ന വാദം തള്ളി മോട്ടോര്‍ വാഹന വകുപ്പ് 

തിരുപ്പൂര്‍:  19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിന് മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഹേമരാജിനെ ഈറോഡ് പൊലീസ് ചോദ്യം ചെയ്യുകയാണ്. 

ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും, ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഹേമരാജ് പൊലീസിന് മൊഴി നല്‍കി. 

ലോറിയുടെ ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായത് എന്ന വാദം മോട്ടോര്‍വാഹന വകുപ്പ് തള്ളി. ആറ് മാസം മാത്രം പഴക്കമുള്ള ലോറിയാണ് ഇതെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ട്രക്കിന്റെ ടയറും അധികം പഴക്കമുള്ളതല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. അതോടെ യാത്രക്കിടെ പൊട്ടിപ്പാകാനുള്ള സാധ്യതയില്ല എന്ന നിഗമനത്തിലാണ് മോട്ടോര്‍വാഹന വകുപ്പ്. 

ഇടിയുടെ ആഘാതത്തിലായിരിക്കും ടയര്‍ പൊട്ടിയിട്ടുണ്ടാവുക. ഡ്രൈവര്‍ ഉറങ്ങി പോയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടായിരിക്കാം അപകടമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. കൊച്ചിയിലെ ഗ്ലോബല്‍ ഷിപ്പിങ് കമ്പനിയുടേതാണ് ട്രക്ക്. കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് ടൈലുകള്‍ കയറ്റി സേലത്തേക്ക് പോവുമ്പോഴാണ് അപകടം. 

വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് കൊച്ചിയിലെത്തേണ്ട കെഎസ്ആര്‍ടിസി ആര്‍എസ് 784 നമ്പര്‍ ബംഗളൂരു-എറണാകുളം ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 3.30ടെയായിരുന്നു അപകടം. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പലരേയും പുറത്തെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com