ആ 'ഭാ​ഗ്യം' കൈയിലെത്തിയില്ല; കാത്തു നിൽക്കാതെ തമ്പി മടങ്ങി

വിൽക്കാനാകാതെ അധികം വന്ന സ്ത്രീ ശക്തി ലോട്ടറിയുടെ 10 ടിക്കറ്റുകളിലൊന്നാണ് തമ്പിക്ക് ഭാഗ്യമായി മാറിയത്
ആ 'ഭാ​ഗ്യം' കൈയിലെത്തിയില്ല; കാത്തു നിൽക്കാതെ തമ്പി മടങ്ങി

മാവേലിക്കര: വിൽക്കാൻ കഴിയാതെ ബാക്കി വന്ന ലോട്ടറി ടിക്കറ്റ് സമ്മാനിച്ച 60 ലക്ഷം രൂപ കൈയിലെത്തും മുൻപ് തമ്പി മരിച്ചു. മാവേലിക്കര ഇറവങ്കര സവിത ഭവനത്തിൽ സി തമ്പിയാണ് (63) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. വിൽക്കാനാകാതെ അധികം വന്ന സ്ത്രീ ശക്തി ലോട്ടറിയുടെ 10 ടിക്കറ്റുകളിലൊന്നാണ് തമ്പിക്ക് ഭാഗ്യമായി മാറിയത്. 

സമ്മാനാർഹമായ ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ മാങ്കാംകുഴി ശാഖയിൽ ഏൽപിച്ചിരുന്നു. മാവേലിക്കര– പന്തളം റോഡിൽ കൊച്ചാലുംമൂട് ശുഭാനന്ദാശ്രമത്തിനു സമീപം പെട്ടിക്കടയും ഒപ്പം ലോട്ടറി വ്യാപാരവും നടത്തുന്നയാളായിരുന്നു തമ്പി. കൊച്ചാലുംമൂട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന തമ്പി പിന്നീടാണു റോഡരികിൽ പെട്ടിക്കടയും ഒപ്പം ലോട്ടറി വിൽപനയും തുടങ്ങിയത്.

ലഭിക്കുന്ന പണം കൊണ്ട് കട വിപുലീകരിച്ച ശേഷം മക്കളെ സഹായിക്കണമെന്നായിരുന്നു തമ്പിയുടെ ആഗ്രഹം. വീട്ടിൽ വച്ചു നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: സരിത, സവിത. മരുമക്കൾ: ബിജു, അനിൽ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com