കഴിഞ്ഞ മുപ്പത് വർഷമായി വാടകയ്ക്ക് മുറിയെടുത്ത് പച്ചക്കറി കച്ചവടം നടത്തിവരികയാണ് ആലപ്പുഴ സ്വദേശി നരേന്ദ്രൻ. കട ബാധ്യതകൾക്ക് നടുവിലും എപ്പോഴും ഭാഗ്യം പരീക്ഷിക്കുന്ന ആളാണ് ഇദ്ദേഹം. ചെറിയ തുകകൾ മാത്രം നൽകി വഴിമിറിപ്പോകാറുള്ള ഭാഗ്യദേവത ഇക്കുറി അപ്രതീക്ഷിതമായിതന്നെ നരേന്ദ്രനെ തേടിയെത്തി. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാട് പെടുന്നതിനിടെയായിരുന്നു ഈ സൗഭാഗ്യം നരേന്ദ്രനെ കടാക്ഷിച്ചത്.
കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ പി എം 822404 എന്ന ടിക്കറ്റിനാണ് എഴുപത് ലക്ഷത്തിന്റെ ഒന്നാം സമ്മാനമടിച്ചത്. നരേന്ദ്രൻ സ്ഥിരമായി ലോട്ടറി വാങ്ങുന്ന സുനിൽ എന്ന ഏജന്റിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റും വാങ്ങിയത്. വൻ സാമ്പത്തിക ബാധ്യതയുടെ നടുവിൽ കഴിഞ്ഞ തനിക്ക് വലിയ ആശ്വാസമാണ് കാരുണ്യ പ്ലസ് ലോട്ടറിയെന്നാണ് നരേന്ദ്രന്റെ വാക്കുകൾ.
സ്വകാര്യ വ്യക്തിയിൽ നിന്നും വസ്തു പണയപ്പെട്ടുത്തി ലഭിച്ച പണം കൊണ്ടാണ് രണ്ട് പെൺമക്കളുടെ വിവാഹം നരേന്ദ്രൻ നടത്തിയത്. പണം യഥാസമയം തിരിച്ച് നൽകാൻ കഴിയാതെ വന്നതോടെ വസ്തു സ്വകാര്യ വ്യക്തി സ്വന്തം പേരിലാക്കി. നിലവിൽ കേസ് കോടതിയിൽ നടക്കുകയാണ്. സമ്മാനമായി ലഭിച്ച തുകയിലൂടെ തന്റെ കട ബാധ്യതകൾ തീർക്കണമെന്നും പച്ചക്കറി കച്ചവടം വിപുലമാക്കണമെന്നുമാണ് നരേന്ദ്രന്റെ ആഗ്രഹം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ