ആലപ്പുഴ: ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പാനെ കുത്തിക്കൊന്നു. കൊല്ലം സ്വദേശിയായ കലേഷ്(45) എന്നയാളാണ് മരിച്ചത്. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമുള്ള റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. കുത്തേറ്റ കലേഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
'അപ്പു' എന്ന ആനയാണ് ഇടഞ്ഞത്. പള്ളിപ്പാട് ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുപോയി തിരികെ വരുമ്പോളാണ് സംഭവം. വണ്ടിയുടെ ഹോൺ ശബ്ദം കേട്ടതാണ് ഇടയാൻ കാരണമായതെന്നു പറയുന്നു.
രണ്ടാം പാപ്പാനെ കുത്തിയ ശേഷം ഒരു മണിക്കൂറോളം അനങ്ങാതെ നിന്നെങ്കിലും ഒന്നാം പാപ്പാൻ കൊല്ലം സ്വദേശി സഞ്ജുവിന് ആനപ്പുറത്തുനിന്ന് ഇറങ്ങാൻ കഴിഞ്ഞില്ല. നാട്ടുകാർ സഞ്ജുവിനെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാട്ടുകാർ വടം കെട്ടി പാപ്പാനെ താഴെയിറക്കാൻ നോക്കിയെങ്കിലും വടം വലിച്ചു പൊട്ടിച്ച ആന സമീപത്തെ വൈദ്യുതി തൂണും ലൈനും തകർത്തു. ഇതോടെ പ്രദേശത്താകെ ഇരുട്ടായി.
പുലർച്ചെ 2.20ന് മയക്കുവെടി വച്ചു കീഴ്പ്പെടുത്തിയാണ് ആനയെ തളച്ചത്. രാത്രി 10.30 മുതൽ പുലർച്ചെ 2.20 വരെ ആനപ്പുറത്തിരുന്ന സഞ്ജുവിനെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ