കണ്ണൂർ : കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അമ്മ ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിനു പൊലീസിനു മുൻപിൽ ഹാജരായില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയത്. വലിയന്നൂർ സ്വദേശിയായ ഇയാളോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിറ്റി പൊലീസ് വീണ്ടും നോട്ടിസ് നൽകിയിട്ടുണ്ട്.
വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേദിവസം രാത്രി ഇയാളെ ശരണ്യയുടെ വീടിനടുത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു എന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്. കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ഇവരുടെ കൂടുതൽ മൊബൈൽ സംഭാഷണങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ഭർത്താവ് പ്രണവിന്റെ സുഹൃത്തായ യുവാവുമായാണ് ശരണ്യ അടുപ്പത്തിലായിരുന്നത്. പ്രണവ് ഗൾഫിൽ പോയ സമയത്താണ് ഫെയ്സ്ബുക്ക് വഴി ഇരുവരും അടുപ്പത്തിലാകുന്നത്. പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്നും 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ആദ്യം കരിങ്കൽക്കെട്ടിലേക്ക് എറിഞ്ഞപ്പോൾ കുട്ടി കരഞ്ഞതായും, തുടർന്ന് വീണ്ടും കുട്ടിയെ എടുത്ത് എറിഞ്ഞതായി ശരണ്യ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ശരണ്യയുടെ വസ്ത്രത്തിൽ കുഞ്ഞിന്റെ രക്തം പുരണ്ടിരിക്കാമെന്ന നിഗമനത്തിൽ വസ്ത്രം പരിശോധിക്കാനായി ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദൃക്സാക്ഷികൾ ഇല്ലാത്ത കൊലപാതകം ആയതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ