'ശ്രീകൃഷ്ണനെ കൊലയാളി എന്നു വിളിക്കാമോ ?'; സിപിഎം നേതാവിന്റെ പ്രസംഗം വിവാദമാകുന്നു

ഇരട്ടക്കൊലപാതകം ദാരുണ സംഭവം തന്നെയാണ്. അതിനെ സിപിഎം അംഗീകരിക്കുന്നില്ല.
'ശ്രീകൃഷ്ണനെ കൊലയാളി എന്നു വിളിക്കാമോ ?'; സിപിഎം നേതാവിന്റെ പ്രസംഗം വിവാദമാകുന്നു

കാസര്‍കോട് : പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം പാര്‍ട്ടി നേതൃത്വത്തെ കോണ്‍ഗ്രസുകാര്‍ കൊലയാളികളായി മുദ്ര കുത്തുകയാണെന്ന് സിപിഎം നേതാവ്. കാസര്‍കോട് പെരിയ സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണനാണ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. ധര്‍മ്മസംസ്ഥാപനത്തിനായി അമ്മാവനായ കംസന്‍ ഉള്‍പ്പെടെ ഒട്ടേറെ ആളുകളെ വധിച്ചയാളാണ് ശ്രീകൃഷ്ണന്‍. അതുകൊണ്ട് അദ്ദേഹത്തെ ആരെങ്കിലും കൊലയാളി എന്നു വിളിക്കുന്നുണ്ടോ എന്നും ബാലകൃഷ്ണന്‍ ചോദിച്ചു.

പെരിയ ബസാറിലെ എകെജി ഭവന്‍ പുനര്‍നിര്‍മ്മിച്ചതിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ബാലകൃഷ്ണന്‍. പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ബാലകൃഷ്ണന്‍. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കൃപേഷിന്റെയും ശരത് ലാലിന്റെയും പിതാക്കന്മാര്‍ക്കെതിരെയും അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയിരുന്നു. കല്യോട്ടെ ചില കോണ്‍ഗ്രസ് നേതാക്കളാണ് കൊലയ്ക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ഇരട്ടക്കൊലപാതകം ദാരുണ സംഭവം തന്നെയാണ്. അതിനെ സിപിഎം അംഗീകരിക്കുന്നില്ല. പക്ഷെ അതിലേക്ക് നയിച്ച സംഭവങ്ങളെ മാധ്യമങ്ങള്‍ കണ്ടില്ലെന്നും പ്രസംഗത്തില്‍ ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. പ്രദേശത്ത് അടുത്തിടെ നടന്ന അക്രമസംഭവങ്ങളെയും അദ്ദേഹം അപലപിച്ചു. പെരിയ ബസാറിലെ എകെജി ഭവന്‍ സിപിഎം നേതാവ് പി ജയരാജനാണ് ഉദ്ഘാടനം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com