കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വർഷം കഠിന തടവ്.
പ്രതി നെന്മേനി കോളിയാടി കിഴക്കേക്കുന്നത്ത് വീട്ടിൽ അലക്സാണ്ടറിനെ (35) ആണ് കൽപറ്റ പോക്സോ കോടതി ജഡ്ജി കെ രാമകൃഷ്ണൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിൽ 40 വർഷം തടവും പിഴയും വിധിച്ചു. പ്രധാന വകുപ്പുകളിലെ 10 വർഷം വീതം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
2016-ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പിഴയടക്കുകയാണെങ്കിൽ പീഡനത്തിനിരയായ കുട്ടിക്ക് നൽകാനും കൂടാതെ വിക്റ്റിം കോമ്പൻസേഷൻ സ്കീം പ്രകാരം അർഹമായ നഷ്ടപരിഹാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് നൽകാനും കോടതി ഉത്തരവിട്ടു.
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പൂക്കോട് ഭാഗത്തുനിന്നാണ് പെൺകുട്ടിക്കൊപ്പം പ്രതി പിടിയിലായത്. സുൽത്താൻബത്തേരി സർക്കിൾ ഇൻസ്പെക്ടറായ എം ഡി സുനിലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം ജി സിന്ധു ഹാജരായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ