മഞ്ജുവിന്റെ മൊഴി ദിലീപിനെ തുണക്കുമോ? ഇന്ന് കോടതിയില്‍; നിര്‍ണായകം

അഞ്ച് വര്‍ഷം മുമ്പ്  ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് കേസിന്റെ വിചാരണ നടക്കുന്നത്
മഞ്ജുവിന്റെ മൊഴി ദിലീപിനെ തുണക്കുമോ? ഇന്ന് കോടതിയില്‍; നിര്‍ണായകം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഇന്ന് മഞ്ജുവാര്യരുടെ സാക്ഷി വിസ്താരം നടക്കും. ദിലീപ് പ്രതിയായ കേസില്‍ മഞ്ജു വാര്യരുടെ മൊഴി നിര്‍ണായകമാണ്. നടിക്കെതിരേ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു. ഇത് കോടതിയില്‍ ആവര്‍ത്തിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ്  ദിലീപും മഞ്ജുവും വിവാഹ മോചനം നേടിയ അതേ കോടതിസമുച്ചയത്തിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. 

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടിക്ക് പിന്തുണ അര്‍പ്പിച്ച് കൊച്ചിയില്‍ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മഞ്ജു വാര്യര്‍ ക്രിമിനല്‍ ഗൂഢാലോചനയിലേക്ക് വിരല്‍ചൂണ്ടിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്നാണ് ദിലീപ് അറസ്റ്റിലാവുന്നത്. വര്‍ഷങ്ങല്‍ക്കിപ്പുറം  മഞ്ജു നടിക്കൊപ്പം തന്നെ നില്‍ക്കുമോ അതോ ദിലീപിനെ പിന്തുണക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. 

ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമത്തിനരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിനു പിന്നിലെ പ്രധാന കാരണം എന്നാണ് പ്രൊസിക്യൂഷന്‍ വാദം. ഈ സാഹചര്യത്തില്‍ ദിലിപീനെതിരെയുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതില്‍ മൊഴി നിര്‍ണ്ണായകമാകും. സിദ്ദീഖ്, ബിന്ദു പണിക്ക്! എന്നിവരാണ് ഇന്ന് വിസ്തരിക്കപ്പെടുന്ന മറ്റ് പ്രമുഖര്‍.

ഗീതു മോഹന്‍ ദാസ്, സംയുക്ത വര്‍മ്മ, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ 28നും മൊഴി നല്‍കാന്‍ എത്തും. 29ാം തിയതി ശനിയാഴ്ച ശ്രീകുമാര്‍ മേനോനും അടുത്ത മാസം 4ന് റിമി ടോമിയും മൊഴി നല്‍കാന്‍ എത്തും. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്.

കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി കുറ്റകൃത്യത്തിനുശേഷം കോയമ്പത്തൂരില്‍ തങ്ങിയ താവളത്തിനുസമീപത്തെ നാലുപേരെയാണ് കോടതി കഴിഞ്ഞയാഴ്ച വിസ്തരിച്ചത്. ഇവര്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഇതിനുപുറമേ സുനിയുടെ കൂട്ടുപ്രതി മണികണ്ഠനെ മറ്റ് ചില സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മണികണ്ഠന്‍ മൊബൈല്‍ഫോണ്‍ വാങ്ങിയ കടക്കാരന്‍, സ്വര്‍ണമാല പണയപ്പെടുത്തിയ ധനകാര്യസ്ഥാപനത്തിന്റെ ഉടമ എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കൊപ്പം നിര്‍ണായകസാക്ഷിയായ അഭിഭാഷകനെയും കോടതി കഴിഞ്ഞയാഴ്ച വിസ്തരിച്ചിരുന്നു. പള്‍സര്‍ സുനി ഏല്‍പ്പിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അഭിഭാഷകനെയാണ് വിസ്തരിച്ചത്. 2017 ഫെബ്രുവരി 17നാണു പ്രതികള്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com