കൊച്ചി: മലയാളിയുടെ കൈകളുമായി ജീവിച്ച അഫ്ഗാൻ സൈനികൻ ബോംബ് സ്ഫോടനത്തിൽ മരിച്ചു. മേജർ അബ്ദുൽ റഹീമാണ് (35) കാബൂളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ മരിച്ചത്. 2015ൽ കൊച്ചി അമൃത ആശുപത്രിയിൽ വച്ചാണ് മലയാളിയുടെ കൈകൾ അബ്ദുൽ റഹീമിൽ തുന്നിച്ചേർത്തത്. അഫ്ഗാൻ സൈന്യത്തിലെ സേവനത്തിനിടയിൽ 2000ത്തിലേറെ ബോംബുകൾ നിർവീര്യമാക്കി ശ്രദ്ധ നേടിയ ആളാണ് അബ്ദുൽ റഹീം
ബോംബ് നിർവീര്യമാക്കുന്നതിൽ വിദഗ്ധനായ അബ്ദുൽ റഹീമിന്റെ കൈപ്പത്തികൾ 2012ൽ ഒരു സ്ഫോടനത്തിലാണു നഷ്ടപ്പെട്ടത്. മൂന്ന് വർഷത്തിനു ശേഷം 2015ൽ കൊച്ചി അമൃത ആശുപത്രിയിൽ കൈകൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. ശസ്തക്രിയയിലൂടെ അബ്ദുൽ റഹീമിനു പുതിയ കരങ്ങൾ തുന്നിച്ചേർക്കുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ച മലയാളിയായ 54കാരന്റെ കൈപ്പത്തികളാണ് അബ്ദുൽ റഹീമിൽ തുന്നിച്ചേർത്തത്. പിന്നീട് അഫ്ഗാനിസ്ഥാനിലേക്കു മടങ്ങിയ അബ്ദുൽ റഹീം വീണ്ടും സേനയിൽ ചേർന്നു.
താലിബാനെതിരെയുള്ള അഫ്ഗാൻ സേനയുടെ പോരാട്ടത്തിന്റെ ഭാഗമായി കാബൂളിൽ നിയോഗിച്ചു. ഇതിനിടെ ഫെബ്രുവരി 19നു നടന്ന ബോംബാക്രമണത്തിലാണ് അബ്ദുൽ റഹീം മരിച്ചത്. അബ്ദുൽ റഹീമിന്റെ വാഹനത്തിൽ ഭീകരർ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ