കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്; സംയുക്താ വര്‍മയെയും ശ്രീകുമാര്‍ മേനോനെയും ഒഴിവാക്കി

കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്; സംയുക്താ വര്‍മയെയും ശ്രീകുമാര്‍ മേനോനെയും ഒഴിവാക്കി

കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്; സംയുക്താ വര്‍മയെയും ശ്രീകുമാര്‍ മേനോനെയും ഒഴിവാക്കി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ സാക്ഷിവിസ്താരത്തിനു ഹാജരാവാതിരുന്ന നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്നലെ വിസ്താരത്തിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ് പ്രത്യേക കോടതിയുടെ നടപടി.

ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്‍ എന്നിവരെയാണ് ഇന്നലെ വിസ്തരിക്കേണ്ടിയിരുന്നത്. കേസില്‍ യാഥാക്രമം 14, 15, 16 സാക്ഷികളാണ് ഇവര്‍. ഗീതു മോഹന്‍ദാസിന്റെ വിസ്താരം വൈകിട്ട് നാലേകാല്‍ വരെ നീണ്ടു. പ്രോസിക്യൂഷന്‍ ഒന്നര മണിക്കൂറാണ് ഗീതുവിനെ വിസ്തരിച്ചത്. എട്ടാം പ്രതി നടന്‍ ദിലീപീന്റെ അഭിഭാഷകന്റെ ക്രോസ് വിസ്താരം വൈകിട്ടു വരെ നീണ്ടു. മറ്റു പ്രതികളുടെ അഭിഭാഷകര്‍ ഗീതുവിനെ വിസ്തരിച്ചില്ല.

സംയുക്താ വര്‍മയെ കേസിന്റെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കോടതി തീരുമാനിച്ചു. ഗീതു മോഹന്‍ദാസിന്റേതിനു സമാനമായ മൊഴിയാണ് സംയുക്ത നല്‍കിയത്. 

മൂന്നാമതായി കുഞ്ചാക്കോ ബോബന്റെ ഊഴമായിരുന്നെങ്കിലും അദ്ദേഹം കോടതിയില്‍ എത്തിയിരുന്നില്ല. അവധി അപേക്ഷ നല്‍കാത്ത സാഹചര്യത്തില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇതനുസരിച്ച് നെടുമ്പാശ്ശേരി പൊലീസ് കുഞ്ചാക്കോ ബോബന് നോട്ടീസ് നല്‍കും. സ്‌റ്റേഷനില്‍ തന്നെ കുഞ്ചാക്കോ ബോബന് ജാമ്യവും നല്‍കും. ബുധനാഴ്ചയാണ് കുഞ്ചാക്കോ ബോബന്‍ ഇനി കോടതിയില്‍ എത്തേണ്ടത്.

ഇന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനേനെയാണ് വിസ്തരിക്കേണ്ടിയിരുന്നതെങ്കിലും അദ്ദേഹത്തെയും കോടതി ഒഴിവാക്കി. ശ്രീകുമാര്‍ മേനോന്റെ മൊഴിക്കു കേസുമായി ബന്ധമൊന്നുമില്ലെന്നു പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്. 

റിമി ടോമി, മുകേഷ് എന്നിവരെ കോടതി ബുധനാഴ്ച വിസ്തരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com