തിരുവനന്തപുരം: മലേഷ്യയിൽനിന്നെത്തി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച യുവാവിന് കൊറോണ ബാധയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. യുവാവിന്‍റെ മരണം കൊറോണ മൂലമല്ല. ആന്തരിക സ്രവങ്ങൾ വിശദ പരിശോധനക്കായി വീണ്ടും അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പയ്യന്നൂര്‍ സ്വദേശിയായ 36 കാരനാണ് മരിച്ചത്. കൊറോണയാണെന്ന സംശയത്താല്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. യുവാവിന് വൈറല്‍ ന്യൂമോണിയ ആയിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
എന്നാല്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് കൊറോണ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും, സ്ഥിരീകരണത്തിനായി രണ്ടാമതും രക്തസാംപിള്‍ പരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇതിന്റെ ഫലം ഉച്ചയ്ക്ക് ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി നോക്കുന്ന യുവാവ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയ്ക്കാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിസോധനയിലാണ് കടുത്ത പനിയുണ്ടെന്ന് കണ്ടെത്തിയത്. കടുത്ത പനിയും ജലദോഷവും ശ്വാസതടസ്സവും ഉള്ള നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ