മാര്‍ച്ച് എട്ടിന് തിരുവനന്തപുരത്ത് മദ്യനിരോധനം പ്രഖ്യാപിച്ചു

മാര്‍ച്ച് എട്ടിന് തിരുവനന്തപുരത്ത് മദ്യനിരോധനം പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറുമണി മുതല്‍ മാര്‍ച്ച് ഒന്‍പത് വൈകിട്ട് ആറുവരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും മദ്യ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ട പ്രദേശങ്ങളില്‍ മദ്യം വിതരണം ചെയ്യാനോ വില്‍പ്പന നടത്താനോ പാടില്ലെന്ന് അറിയിപ്പില്‍ പറയുന്നു.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെ തട്ടുകടകള്‍, റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാത്രികാല പരിശോധന കര്‍ശനമാക്കിയതായി ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു. 54 ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. ഇതുവരെ 97 സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡം ലംഘിച്ച 47 സ്ഥാപനങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നോട്ടീസ് നല്‍കി. 

പരിശോധനയില്‍ ഗുരുതര ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ കണ്ടെത്തിയ മൂന്ന് ഹോട്ടലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. മണക്കാട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പൊറോട്ട സെന്റര്‍, സംസം ബേക്കറി പഴകിയ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുകയും ഭക്ഷ്യസുരക്ഷാ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്ത കരമനയിലെ വണ്‍ ടേക്ക് എവേ എന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവയ്പ്പിച്ചത്. 

ഗുരുതര വീഴ്ച കണ്ടെത്തിയ 10 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താന്‍ നടപടി സ്വീകരിച്ചു. 54 ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ 14 സ്‌ക്വാഡുകളാണ് പരിശോധനയില്‍ പങ്കെടുക്കുന്നത്. വ്യാഴാഴ്ച ആരംഭിച്ച പരിശോധന മാര്‍ച്ച് 10 വരെ തുടരും. നഗരത്തിലെ ഭക്ഷണ വിതരണ വില്‍പ്പന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പൊതുജനങ്ങളുടെ പരാതികളുടെ നിര്‍ദ്ദേശങ്ങളും 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറിലോ 8943346181, 8943346195, 7593862806 എന്നീ നമ്പരുകളിലോ അറിയിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com