അയ്ഷ റെന്ന പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ല, ഇടഞ്ഞ് സിപിഎം; പരിപാടിയില്‍ നിന്ന് ഒഴിവാക്കി യുഡിഎഫ് പഞ്ചായത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രക്ഷോഭത്തിലൂടെ പ്രശസ്തയായ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയ്ഷ റെന്നക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം
അയ്ഷ റെന്ന പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ല, ഇടഞ്ഞ് സിപിഎം; പരിപാടിയില്‍ നിന്ന് ഒഴിവാക്കി യുഡിഎഫ് പഞ്ചായത്ത്

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പ്രക്ഷോഭത്തിലൂടെ പ്രശസ്തയായ ജാമിയ മിലിയ വിദ്യാര്‍ത്ഥിനി അയ്ഷ റെന്നക്കെതിരെ നിലപാട് കടുപ്പിച്ച് സിപിഎം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന സംയുക്ത പ്രതിഷേധത്തില്‍ നിന്ന് അയ്ഷ റെന്നയെ ഒഴിവാക്കിയില്ലെങ്കില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം അംഗങ്ങള്‍ നിലപാട് വ്യക്തമാക്കി.ഇതോടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് അയ്ഷ റെന്നയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കി.

ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാലയില്‍ നടന്ന പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന അയ്ഷ റെന്നയെ പിന്തുണയ്ക്കുന്ന നിലപാടാണ് സിപിഎം ആദ്യം സ്വീകരിച്ചത്. എന്നാല്‍ മലപ്പുറം കൊണ്ടോട്ടിയില്‍ വച്ച് നടന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചതാണ് അയ്ഷ റെന്നയോടുളള സിപിഎമ്മിന്റെ അതൃപ്തിക്ക് കാരണം.'പ്രതിഷേധിച്ചവരെ കസ്റ്റഡിയിലെടുത്ത  പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിയെ അപലപിക്കുന്നു' എന്ന് അയ്ഷ റെന്ന പ്രസംഗത്തിനിടെ പറഞ്ഞതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പരാമര്‍ശത്തില്‍ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രസംഗവേദിക്ക് സമീപം മുദ്രാവാക്യം വിളിച്ച് നിലയുറപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു.

കേരളത്തില്‍ പൗരത്വ നിയമഭേദഗതിക്ക് എതിരെ ചില മുസ്ലിം സംഘടനകള്‍ അടക്കം ഡിസംബര്‍ 17ന് കേരളത്തില്‍ നടത്തിയ ഹര്‍ത്താലിന് മുന്നോടിയായി പലരെയും കരുതല്‍ തടങ്കലിലാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയെയാണ് അയ്ഷ വിമര്‍ശിച്ചതെന്നാണ് സൂചന. ഈ ഹര്‍ത്താലില്‍ നിന്ന് മുസ്ലിം ലീഗും, സിപിഎമ്മും, കോണ്‍ഗ്രസുമടക്കമുള്ള പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ പലതും വിട്ടു നിന്നിരുന്നു. എസ്ഡിപിഐ അടക്കമുള്ള പാര്‍ട്ടികളായിരുന്നു ഹര്‍ത്താലിന് പിന്നില്‍.

അയ്ഷ ഇത് പറഞ്ഞതിന് പിന്നാലെ വലിയ പ്രതിഷേധം സിപിഎം പ്രവര്‍ത്തകര്‍ സദസ്സില്‍ നിന്ന് ഉയര്‍ത്തി. അയ്ഷയെ സിപിഎം പ്രവര്‍ത്തകര്‍ വേദിയില്‍ കയറി തടഞ്ഞു. അയ്ഷ മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. വളരെ ബുദ്ധിമുട്ടിയാണ് സംഘാടകര്‍ അയ്ഷയെ പ്രതിഷേധക്കാരില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com