ഗവര്‍ണര്‍ രാജിവച്ചില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന് മുരളീധരന്‍; സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് സുരേന്ദ്രന്‍

പൗരത്വ നിയമഭേദഗതിക്ക് എതിരായ നിലപാടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് വടകര എംപി കെ മുരളീധരന്‍.
ഗവര്‍ണര്‍ രാജിവച്ചില്ലെങ്കില്‍ തെരുവിലിറങ്ങാന്‍ സമ്മതിക്കില്ലെന്ന് മുരളീധരന്‍; സ്ത്രീധനം കിട്ടിയതല്ല കേരളമെന്ന് സുരേന്ദ്രന്‍

കൊച്ചി: പൗരത്വ നിയമഭേദഗതിക്ക് എതിരായ നിലപാടില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് വടകര എംപി കെ മുരളീധരന്‍. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തെ തെരുവിലിറങ്ങി നടക്കാന്‍ സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ എന്ന് വിളിക്കുന്നില്ല. അദ്ദേഹം ബിജെപിയുടെ ഏജന്റാണെന്നും കെ മുരളീധരന്‍ പറഞ്ഞു. 

മുരളീധരന്റെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. 'കെ മുരളീധരന് സ്ത്രീധനം കിട്ടിയതല്ല കേരളം. മുരളീധരന്റെ പിതാവ് കെ കരുണാകരനെ ഗൗനിച്ചിട്ടില്ല ഞങ്ങള്‍. പിന്നെയല്ലേ ഈ കിങ്ങിണിക്കുട്ടന്റെ ഭീഷണി.'- എന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

പൗരത്വ നിയമഭേദഗതിക്ക് എതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഗവര്‍ണര്‍ തള്ളിയിരുന്നു. നിയമസഭയുടെ പ്രമേയത്തിന് നിയമസാധുത ഇല്ലെന്ന് കാട്ടിയാണ് ഗവര്‍ണര്‍ പ്രമേയം തള്ളിയത്.  കേരളത്തിന്റെ അധികാരപരിധിയില്‍ അല്ലാത്ത ഒരു കാര്യത്തിന് വേണ്ടി എന്തിനാണ് സമയം ചെലവഴിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു.പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനില്ല. അങ്ങനെയുള്ള ഒരു കാര്യത്തിനായി എന്തിനാണ് സമയം ചെലവഴിക്കുന്നത്? കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് ഭരണഘടനാപരമോ നിയമപരമോ ആയ ഒരു സാധുതയും ഇല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തില്‍ അനധികൃത കുടിയേറ്റക്കാര്‍ ഇല്ല. അതുകൊണ്ടുതന്നെ നിയമ ഭേദഗതി കേരളത്തെ ഒരുതരത്തിലും ബാധിക്കുന്നില്ല. അതേസമയം നിയമം പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ താന്‍ മാനിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ചരിത്ര കോണ്‍ഗ്രസ് മുന്നോട്ടുവച്ച അഭിപ്രായങ്ങള്‍ നിയമ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി സഹകരിക്കരുതെന്ന് സംസ്ഥാനത്തെ ഉപദേശിക്കുകയാണ് അവര്‍ ചെയ്തത്. അത് നിയമവിരുദ്ധമായ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാവില്ല. ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശപ്രകാരമാണ് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യങ്ങളുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com