പട്ടാപ്പകല്‍ 'ഉദ്യോഗസ്ഥന്‍' ചമഞ്ഞ് ആഡംബരകാറിലെത്തി ; റോഡിന്റെ അവശിഷ്ടങ്ങള്‍ വിറ്റു ; കള്ളനെത്തേടി പൊലീസ് ; വാങ്ങിയവര്‍ നെട്ടോട്ടത്തില്‍

ആഡംബര കാറില്‍ എത്തി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സാമഗ്രികള്‍ ആവശ്യക്കാര്‍ക്ക് നല്‍കിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ : പട്ടാപ്പകലെത്തി മോഷണം നടത്തിയ കള്ളനെത്തേടി പൊലീസ്. കവര്‍ന്നതാകട്ടെ സര്‍ക്കാരിന്റെ മുതലും. ദേശീയപാത പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് പകല്‍വെളിച്ചത്തില്‍ ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തി  കള്ളന്‍ കച്ചവടം നടത്തിയത്. തുറവൂരിനു വടക്കുഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന സാമഗ്രികളാണ് വിരുതന്‍ വിറ്റത്. ഡിസംബര്‍ 27 നായിരുന്നു സംഭവം.

തുറവൂരിനു വടക്കോട്ട് അരൂര്‍വരെ ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. പാതയുടെ മേല്‍തട്ട് പൊളിച്ച് 30 ശതമാനം വീണ്ടും ഉപയോഗിച്ചാണ് പുനര്‍നിര്‍മാണം. അവശേഷിക്കുന്ന ഭാഗം പാതയുടെ വശങ്ങളിലെ ഉയരവ്യത്യാസം പരിഹരിക്കാനായി വശങ്ങളില്‍ നിക്ഷേപിച്ചിരുന്നു. ഇതാണ് കള്ളന്‍ കച്ചവടം നടത്തിയത്. 50 എം ക്യൂബ് (10 ടിപ്പര്‍) സാമഗ്രികളാണ് വിറ്റത്.

ആഡംബര കാറില്‍ എത്തി ഉദ്യോഗസ്ഥനാണെന്നു പറഞ്ഞാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സാമഗ്രികള്‍ ആവശ്യക്കാര്‍ക്ക് നല്‍കിയത്. ഗ്രാമീണ റോഡുകള്‍ കുഴി അടയ്ക്കുന്നതിനും മറ്റുമായി ജനകീയ സമിതികളടക്കം ഇയാളുമായി ബന്ധപ്പെട്ടു. ലോഡൊന്നിനു 1500 രൂപ വരെയാണ് ഈടാക്കിയത്.

ദേശീയപാത പട്ടണക്കാട് വിഭാഗം അസി. എന്‍ജിനീയര്‍ കുത്തിയതോട് പൊലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കി. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതോടെയാണ് കച്ചവടം കള്ളന്റെതായിരുന്നു എന്ന് മനസ്സിലാക്കിയത്. മണ്ണുമാന്തി യന്ത്രവുമായെത്തിയ ആളും ഇതിനിടെ കടന്നുകളഞ്ഞു. അംഗീകൃതമായ നടപടിയെന്നു കരുതിയെത്തി ഇതുവാങ്ങിയവരടക്കം ഇപ്പോള്‍ പ്രതിപട്ടികയിലായി. ഇത് കയറ്റിയ ടിപ്പര്‍ ലോറി ഉടമകളടക്കം നെട്ടോട്ടത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com