കുട്ടനാട് സീറ്റിനെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കം ; സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് ജോസ് കെ മാണി പക്ഷം

കുട്ടനാട് സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്ന പി ജെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ പൂര്‍ണ്ണമായും തടയുകയാണ് ജോസ് വിഭാഗത്തിന്റെ ലക്ഷ്യം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആലപ്പുഴ: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷം. ഇതിനിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ച് ജോസ് കെ.മാണി വിഭാഗം ഒരുചുവട് മുന്നിലെത്തി. സീറ്റ് തങ്ങള്‍ക്കാണെന്ന് യുഡിഫ് നേതാക്കള്‍ ഉറപ്പ് നല്‍കിയതായാണ് ജോസ് കെ.മാണി പറയുന്നത്. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് ഈ മാസം 13ന് തെരഞ്ഞെടുപ്പ് കമീഷന്‍ നടത്തുന്ന അവസാന ഹിയറിങ് അനുകൂലമാകുമെന്നും ജോസ് വിഭാഗം പ്രതീക്ഷ  പുലര്‍ത്തുന്നു.

കുട്ടനാട് സീറ്റില്‍ അവകാശവാദം ഉന്നയിക്കുന്ന പി ജെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ പൂര്‍ണ്ണമായും തടയുകയാണ് ജോസ് വിഭാഗത്തിന്റെ ലക്ഷ്യം. തോമസ് ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് എതിര്‍സ്ഥാനാര്‍ത്ഥി വന്നാല്‍, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്പക്കുളം ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിനു ഐസക്കിനെ മത്സരിപ്പിക്കാനാണ് തീരുമാനം. അല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റിയംഗവും കോളേജ് അധ്യാപകനുമായ ഡോ. ഷാജോ കണ്ടകുടിയെ സ്ഥാനാര്‍ത്ഥിയാക്കും. ബൂത്ത് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാനും കുട്ടനാട്ടില്‍ ചേര്‍ന്ന ജോസ് വിഭാഗത്തിന്റെ നേതൃയോഗം തീരുമാനിച്ചു.

സീറ്റിന് വേണ്ടി ആരും അവകാശവാദം ഉന്നയിക്കേണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ഈ മാസം 13, 14 തീയതികളില്‍ ചരല്‍ക്കുന്നില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. അതേസമയം, കുട്ടനാട് സീറ്റ് തങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പ് നല്‍കിയെന്ന അവകാശവാദവുമായി ജോസഫ് വിഭാഗവും രംഗത്തെത്തി. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ജോസഫ് വിഭാഗത്തിലുള്ള ഏകദേശ ധാരണ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com